ന്യൂഡൽഹി: വ്യക്തികളുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിൽ പിഴവുപറ്റിയാൽ ബന്ധപ്പെട്ടവരിൽ നിന്ന് ഓരോ സംഭവത്തിനും 500 കോടി രൂപവരെ പിഴയീടാക്കാൻ കേന്ദ്ര സർക്കാർ. വെള്ളിയാഴ്ച പുറത്തിറക്കിയ ഡിജിറ്റൽ വ്യക്തിഗത വിവരസംരക്ഷണ ബില്ലിന്റെ കരടിലാണ് ഇതുൾപ്പെടെ പ്രധാന വ്യവസ്ഥകളുള്ളത്. കഴിഞ്ഞവർഷം പാർലമെന്റിൽ അവതരിപ്പിച്ച് പിൻവലിച്ച വിവര സംരക്ഷണബില്ലിന്റെ പുതുക്കിയ പതിപ്പാണ് പുറത്തിറക്കിയത്.

ഡിസംബർ 17 വരെ ബില്ലിൽ അഭിപ്രായവും നിർദ്ദേശങ്ങളുമറിയിക്കാം. പിൻവലിച്ച പഴയബിൽ പ്രകാരം വിവരം സംരക്ഷിച്ചില്ലെങ്കിൽ പരമാവധി 15 കോടി രൂപയായിരുന്നു പിഴ. വിവരം ചോരാൻ ഉത്തരവാദികളായ കമ്പനിയുടെ വാർഷിക വിറ്റുവരവിന്റെ നാലുശതമാനമോ 15 കോടിയോ ഏതാണ് വലുത് അത്രയുമായിരുന്നു പിഴ. പുതുക്കിയ ബിൽ പ്രകാരം ഉത്തരവാദികളായവരുടെ വിശദീകരണം തേടിയശേഷം കുറ്റക്കാരെന്നുകണ്ടാൽ 500 കോടി വരെ പിഴചുമത്താം.

ബില്ലിലെ വ്യവസ്ഥകൾ പ്രകാരമുണ്ടാക്കുന്ന ഡേറ്റാ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യയാണ് പിഴ ചുമത്തുക. വ്യക്തിഗതവിവരങ്ങൾ വിശകലനം ചെയ്യുന്നതിന്റെ ഉദ്ദേശ്യം നിർണയിക്കുന്നവരെ ഡേറ്റാ രക്ഷാധികാരി (ഫിഡ്യൂഷ്യറി) എന്നും ഇവർക്കുവേണ്ടി വിവരങ്ങൾ വിശകലനം ചെയ്തുകൊടുക്കുന്നവരെ ഡേറ്റാ പ്രോസസ്സർ എന്നുമാണ് വിളിക്കുക. ഡേറ്റാ ഫിഡ്യൂഷ്യറിക്കോ പ്രോസസ്സർക്കോ വിവരം സംരക്ഷിക്കാനായില്ലെങ്കിൽ 250 കോടി രൂപ വരെ പിഴ നേരിടണം. വിവരം സംരക്ഷിക്കാൻ കഴിയാത്തത് അതിന്റെ ഉടമയെയോ ബോർഡിനെയോ അറിയിച്ചില്ലെങ്കിൽ 200 കോടി രൂപ വരെ പിഴ ലഭിക്കും.

സ്ഥാപനങ്ങൾ വ്യക്തിഗത വിവരങ്ങൾ കൈകാര്യംചെയ്യുന്നത് നിയമപരവും സുതാര്യവും നീതിയുക്തവുമായിരിക്കുമെന്ന് ഉറപ്പുവരുത്തുകയാണ് നിയമത്തിന്റെ മുഖ്യലക്ഷ്യം. വ്യക്തികൾക്ക് അവരുടെ വ്യക്തിഗതവിവരങ്ങൾ സംരക്ഷിക്കാനുള്ള അവകാശവും അവയുടെ നിയമപരമായ ഉപയോഗവും അംഗീകരിച്ചുകൊണ്ടാണ് നിയമം കൊണ്ടുവരികയെന്ന് സർക്കാർ പറഞ്ഞു.

വ്യക്തിവിവരങ്ങൾ വിശകലനത്തിനായി വിദേശ രാജ്യത്തേക്ക് അയക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. നിയമപരമായ എന്തെങ്കിലും അവകാശങ്ങൾ നടപ്പാക്കൽ, കോടതി നടപടികളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ, ഏതെങ്കിലും കുറ്റകൃത്യത്തിന്റെ അന്വേഷണം അല്ലെങ്കിൽ വിചാരണ, വിവരത്തിന്റെ ഉടമ ഇന്ത്യയ്ക്ക് പുറത്തായിരിക്കുകയും വിദേശത്തുള്ളവരുമായി എന്തെങ്കിലും കരാറിലേർപ്പെടുകയും ചെയ്യൽ എന്നീ സാഹചര്യങ്ങളിലാണിത്. വ്യക്തിവിവരങ്ങൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഏതെല്ലാം സ്ഥലത്തേക്ക് അയക്കാമെന്നത് സർക്കാർ വിജ്ഞാപനം ചെയ്യും.

ബില്ലിൽ 'ഹി' (അവൻ), 'ഹിസ്' (അവന്റെ) എന്നീ പുല്ലിംഗ വിശേഷണങ്ങൾക്ക് ഉപയോഗിക്കുന്നില്ല. പകരം ലിംഗഭേദമില്ലാതെ ഏവർക്കുമായി 'ഷി' (അവൾ), 'ഹെർ' (അവളുടെ) എന്നീ വാക്കുകളാണ് ഉപയോഗിക്കുന്നത്. ഇക്കാര്യം ബില്ലിൽ എടുത്തുപറയുന്നുണ്ട്. രാജ്യത്താദ്യമായാണ് ഒരു നിയമത്തിൽ ലിംഗവ്യത്യാസമില്ലാതെ എല്ലാവരേയും അഭിസംബോധന ചെയ്യാൻ സ്ത്രീലിംഗപദങ്ങൾമാത്രം ഉപയോഗിക്കുന്നത്.