ന്യൂയോർക്ക്: സ്മാർട്ട് ഫോണുകളിലെ ഫ്ളറ്റ് മോഡ് അപ്രത്യക്ഷമാകാൻ ഇനി ഏറെക്കാലം വേണ്ടിവരില്ല എന്ന് പ്രതീക്ഷിക്കാം. വിമാനങ്ങളിൽ 5 ജി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും, യൂറോപ്യൻ യൂണിയനും പച്ചക്കൊടി കാട്ടിയിരിക്കുന്നു. അതായത് 38,000 അടി ഉയരത്തിൽ യാത്രക്കാർക്ക് ഇനി വീടുകളിലേതു പോലെ അവരുടെ ഫോണുകൾ ഉപയോഗിക്കാൻ കഴിയും. ഫ്ളൈറ്റ് മോഡ് എന്ന ഫീച്ചർ ഒരു ഓർമ്മ മാത്രമാകും.

യാത്രക്കാർക്ക് ഇതുവഴി എയർലൈനിന്റെ വൈ-ഫൈയിലേക്ക് ലോഗ് ഇൻ ചെയ്യാതെ തന്നെ ഇന്റർനെറ്റ് ഉപയോഗിക്കുവാനും ഫോൺ വിളിക്കുവാനും കഴിയും. പുതിയ സൗകര്യം വരുമ്പോഴും പക്ഷെ യാത്രക്കാരിൽ ഭൂരിഭാഗവും അതിനെതിരെ മുഖം തിരിക്കുകയാണ്. 5 ജി വിമാനത്തിനുള്ളിൽ ലഭ്യമാക്കുക വഴി വിമാന യാത്ര ഇനി കൂടുതൽ നന്നാവുമോ അതോ മോശമാവുമോഎന്ന് യാത്രക്കാരുടെ അഭിപ്രായം അറിയാൻ യു ഗവ് നടത്തിയ പോളിൽ ഒൻപത് ശതമാനം പേർ മാത്രമായിരുന്നു യാത്ര മെച്ചപ്പെടുമെന്ന അഭിപ്രായം രേഖപ്പെടുത്തിയത്.

വൻ ഭൂരിപക്ഷം (57 ശതമാനം പേർ) പറഞ്ഞത് യാത്ര കൂടുതൽ മോശമാകുമെന്നായിരുന്നു. 17 ശതമാനം പേർ 5 ജി വരുന്നതുകൊണ്ട് യാത്രാ നിലവാരത്തിൽ വലിയ മാറ്റങ്ങളൊന്നും കാണുന്നില്ല. യാത്രക്കാർക്ക് ആവശ്യമുള്ളപ്പോഴൊക്കെ അവരുടെ വേണ്ടപ്പെട്ടവരുമായി ബന്ധപ്പെടാം എന്നതാണ് ഇതിന്റെ ഒരു ഗുണമായി പലരും കാണുന്നത്. വിമാനത്തിലെ വേഗത കുറഞ്ഞ വൈ ഫൈയെ ആശ്രയിക്കേണ്ട എന്നത് മറ്റൊരു ഗുണം അതുവഴി നീണ്ട യാത്രയിലെ മടുപ്പ് ഒഴിവാക്കാൻ കഴിയും.

അതേസമയം, 5 ജി, വിമാനത്തിലെ ആശയ വിനിമയ സിസ്റ്റവുമായി ഇടകലർന്ന് അപകടങ്ങൾക്ക് സാധ്യതയുണ്ടെന്ന് ചിലർ പറയുന്നു. എന്നാൽ, ആധുനിക സാങ്കേതിക വിദ്യ ഈ അപകട സാധ്യത തീരെ കുറയ്ക്കും എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. എന്നാൽ, പലരും ഇന്റർനെറ്റിൽ വിവിധ പരിപാടികൾ ആസ്വദിക്കുമ്പോഴുണ്ടാകുന്ന ശബ്ദം വലിയൊരു ശല്യമാകും എന്ന് കരുതുന്നവരാണേറെ. ഏതായാലും, മനുഷ്യ ജീവിതത്തിലെ ഒരു സുപ്രധാന മേഖലയിൽ മറ്റൊരു കാതലായ മാറ്റം കൂടി വരുമെന്നുറപ്പായിരിക്കെ, അതിനായി കാത്തിരിക്കാം.