ന്യുയോർക്ക്: സന്ദേശങ്ങൾ അയക്കാൻ ഉപഭോക്താക്കൾ ഏറെ ആശ്രയിക്കുന്ന ജിമെയിൽ അടിമുടി പരിഷ്‌കരിക്കാൻ ഒരുങ്ങി പ്രമുഖ ടെക് കമ്പനിയായ ഗൂഗിൾ. വിവിധ സേവനങ്ങളെ ഏകോപിപ്പിച്ച് രൂപകൽപ്പന ചെയ്ത പുതിയ സംവിധാനത്തിന്റെ ഭാഗമായിട്ടാകും ഇനി ജിമെയിൽ പ്രവർത്തിക്കുക. നിലവിൽ ഉപയോക്താവിന് ലഭ്യമാകുന്ന ജിമെയിലിന്റെ ഒറിജിനൽ വ്യൂ മാറ്റിയാണ് പുതിയ പരിഷ്‌കാരം.

പഴയ രൂപത്തിലേക്ക് തിരികെ പോകാൻ കഴിയാത്തവിധം പുതിയ യൂസർ ഇന്റർഫെയ്സ് ആണ് നിലവിൽ വരിക. ഈ മാസം തന്നെ ഇത് ഡിഫോൾട്ട് വ്യൂ ആയി നിലവിൽ വരുമെന്നാണ് റിപ്പോർട്ട്.

ചാറ്റ് തെരഞ്ഞെടുത്തവർക്ക് തുടർന്ന് സന്ദേശങ്ങൾ ലഭിക്കും. എന്നാൽ ഇന്റഗ്രേറ്റഡ് വ്യൂവിലായിരിക്കും ഇത് ലഭ്യമാവുക. ഇതിൽ ജിമെയിലിന് പുറമേ, ചാറ്റ്, സ്പേസസ്, ഗൂഗിൾ മീറ്റ് തുടങ്ങിയവയും സജ്ജമാക്കും.

വിൻഡോയുടെ ഇടത് ഭാഗത്താണ് ഇത് ക്രമീകരിക്കുക. വിവിധ സേവനങ്ങൾ ഒറ്റ കുടക്കീഴിലിൽ ലഭ്യമാവുന്നത് ഉപയോക്താവിന് കൂടുതൽ സൗകര്യപ്രദമാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ജിമെയിൽ മാത്രം വേണ്ടവർക്കും മറ്റു സേവനങ്ങൾക്കൊപ്പം ജിമെയിൽ വേണ്ടവർക്കും, അവരവരുടെ ഇഷ്ടാനുസരണം മാറ്റങ്ങൾ വരുത്താനും കഴിയും. ആപ്പുകൾ ഉൾപ്പെടുത്തിയും ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കും. വിവിധ ആപ്ലിക്കേഷനുകളിലേക്ക് സ്വിച്ച് ചെയ്ത് പോകുന്നത് ഒഴിവാക്കാൻ ഈ ഇന്റഗ്രേറ്റഡ് രൂപകൽപ്പന വഴി സാധിക്കും.

ജിമെയിൽ, ചാറ്റ്, ഗൂഗിൾ മീറ്റ് എന്നിവ ഒരിടത്ത് നിന്ന് ലഭിക്കുന്നത് ഉപയോക്താവിന് ഏറെ സഹായകമാകും. തീം, ഇൻബോക്സ് ടൈപ്പ് തുടങ്ങിയവയിൽ എളുപ്പം മാറ്റാൻ വരുത്താൻ കഴിയും വിധമാണ് പരിഷ്‌കാരമെന്നും ഗൂഗിൾ അറിയിച്ചു.