ഴിഞ്ഞ ദിവസം ടെക്സാസ് യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകർ പുറത്തു വിട്ട ഒരു പഠന റിപ്പോർട്ട് ഉണ്ടായിരുന്നു. അതിൽ പറഞ്ഞിരിക്കുന്നത്, 2030 ആകുമ്പോഴേക്കും ലോകത്ത് ലഭ്യമാകുന്ന തൊഴിലുകളിൽ 40 ശതമാനത്തോളം ഇന്ന് നിലവിലില്ലാത്ത തൊഴിലുകൾ ആയിരിക്കും എന്നാണ്. സാങ്കേതിക വിദ്യ അഭൂതപൂർവ്വമായ വേഗത്തിൽ വളരുമ്പോൾ അതുമായി ഒത്തുപോകാനുള്ള സാങ്കേതിക മികവുള്ളവർക്ക് വരുകാല ലോകം കാത്തു വെച്ചിരിക്കുന്നത് അതിരുകളില്ലാത്ത അവസരങ്ങളാണ് എന്നും അതിൽ പറയുന്നു.

ചാറ്റ് ജി പി ടി യുടെ വരവോടെ അതിന് തുടക്കം കുറിച്ചിരിക്കുന്നു എന്നു തന്നെ പറയാം. എല്ലാവരും ചാറ്റ് ജി പി ടിക്ക് പുറകിലെ നിർമ്മിത ബുദ്ധിയെ കുറിച്ച് സംസാരിക്കുമ്പോൾ വളരെ കുറച്ചുപേർ മാത്രമാണ് അതിനു ചുറ്റും വളർന്നു വരുന്ന പുതിയ തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നത്. ചാറ്റ് ജി പി ടിയിലെ വൈദഗ്ധ്യം നിങ്ങൾക്ക് നേടിത്തരിക 3,35,000 ലക്ഷം ഡോളറിന് മുകളിലെ വാർഷിക ശമ്പളമായിരിക്കും.

പ്രോംപ്റ്റ് എഞ്ചിനീയർ എന്നതാണ് ഈ പുതിയ തൊഴിലിന്റെ അല്ലെങ്കിൽ തസ്തികയുടെ പേര്. നിർമ്മിത ബുദ്ധിയുമായി ചേർന്ന് പ്രവർത്തിച്ച് ഏറ്റവും മികച്ച ഫലങ്ങൾ ഉണ്ടാക്കുക, അതുപോലെ വിവിധ കമ്പനികളിലെ തൊഴിലാളികൾക്ക് പരിശീലനം നൽകുക അങ്ങനെ നിരവധി അവസരങ്ങളാണ് ചാറ്റ് ജി പി ടിയിലെ വൈദഗ്ധ്യം നിങ്ങൾക്ക് നൽകുക.

ഏറ്റവും രസകരമായ കാര്യം, ഈ തൊഴിൽ ചെയ്യാൻ കമ്പ്യുട്ടർ എഞ്ചിനിയറിംഗിൽ ബിരുദം അത്യാവശ്യമല്ല എന്നതാണ്. ഇവിടെ ആവശ്യം നിർമ്മിത ബുദ്ധിയുടെ ഭാഷകൾ മനസ്സിലാക്കുകയും, അവയെ വേണ്ട പോലെ ഉപയോഗിക്കുവാനുള്ള കഴിവുമാണ്. ഇതിനോടകം തന്നെ ഒരു ഡസനിലധികം നിർമ്മിത ബുദ്ധി ഭാഷാ സംവിധാനങ്ങൾ ഇറങ്ങിക്കഴിഞ്ഞു. ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ്, ഓപ്പൺ എ ഐ, മെറ്റ പ്ലാറ്റ്ഫോംസ് തുടങ്ങിയവരൊക്കെ വൈവിധ്യമാർന്ന നിർമ്മിത ബുദ്ധി ഭാഷാ സമ്പ്രദായങ്ങൾ ആവിഷ്‌കരിച്ചിട്ടുണ്ട്.

ഗൂഗിളിന്റെ പിന്തുണയുള്ള സ്റ്റാർട്ട് അപ്പായ ആൻത്രോപിക് ഈയിടെ വാഗ്ദാനം ചെയ്തത് 3,35,000 ഡോളർ പ്രതിവർഷ ശമ്പളമായിരുന്നു. ഒരു പ്രോംപ്റ്റിങ് എഞ്ചിനീയർക്കുള്ള തുടക്കത്തിലെ ശമ്പളമാണിത്. നിർമ്മിത ബുദ്ധി കൈകാര്യം ചെയ്യുന്നതിനുള്ള മികവാണ് ഇവർ യോഗ്യതയായി എടുക്കുന്നത്. എഞ്ചിനീയറിങ് ബിരുദം നിർബന്ധമല്ല.

സ്വകാര്യതയിൽ ആശങ്ക; ഇറ്റലിയിൽ ചാറ്റ് ജി പി ടി നിരോധിച്ചു

അമേരിക്കൻ സ്റ്റാർട്ട് അപ്പായ ഓപ്പൺ എ ഐ വികസിപ്പിച്ച ചാറ്റ് ജി പി ടിയുമായി ബന്ധപ്പെട്ട്, ഡാറ്റയുടെ സ്വകാര്യതയിൽ സംശയമുണ്ടെന്ന് ഇറ്റാലിയൻ ഡാറ്റാ പ്രൊട്ടക്ഷൻ അഥോറിറ്റി അറിയിച്ചു. അതുകൊണ്ട് തന്നെ ഓപ്പൺ എ ഐ ഇറ്റലിയിൽ നിരോധിച്ചു. ഉടനടി പ്രാബല്യത്തിൽ വരുന്നതാണ് നിരോധനം. ഇതിനെ കുറിച്ച് കൂടുതൽ അന്വേഷണങ്ങളും നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ഒരു മനുഷ്യന് സാധ്യമായ രീതിയിൽ തന്നെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും വിവിധ ശൈലികളിൽ എഴുതുകയും ഒക്കെ ചെയ്യുന്ന ജി പി ടി അത് പുറത്തിറങ്ങിയതു മുതൽ തന്നെ ഏറെ ജനപ്രീതി കൈവരിച്ചിരുന്നു.. ലക്ഷക്കണക്കിന് ഡോളറാണ് മൈക്രോസോഫ്റ്റ് ഇതിനായി ചെലവഴിച്ചത്. ഇത് മൈക്രോസോഫ്റ്റിന്റെ സേർച്ച് എഞ്ചിനായ ബിങ്കിനോട്‌സംയോജിപ്പിച്ചിട്ടുമുണ്ട്. കൂടാതെ മൈക്രോസോഫ്റ്റ് ഓഫീസ് ആപ്പിലും ഇത്‌ചേർക്കുമെന്ന് അവർ അറിയിച്ചിട്ടുണ്ട്.

അതേസമയം, നിർമ്മിത ബുദ്ധിയിലെ കൂടുതൽ വികാസങ്ങൾ മനുഷ്യകുലത്തിന് ആപത്തായേക്കാം എന്ന് കഴിഞ്ഞ ദിവസം എലൻ മസ്‌കും ബിൽ ഗെയ്റ്റ്സും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, അത് നിലവിലെ ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷനുമായി ഒത്തു പോകുന്നുണ്ടോ എന്നതാണ് ഇറ്റാലിയൻ അധികൃതർ അന്വേഷിക്കുന്നത്.