ഠിനാദ്ധ്വാനത്തിന്റെ (ഹാർഡ് വർക്ക്) കാലം കടന്നുപോയിരിക്കുന്നു. ഇനിയുള്ളത് സമർത്ഥമായ അദ്ധ്വാനത്തിന്റെ (സ്മാർട്ട് വർക്ക്) ആണെന്ന് ഒരിക്കൽ കൂടി തെളിയുകയാണ്. ഒന്നിലധികം ജോലികൾ ചെയ്യാൻ ചാറ്റ് ജി പി ടി യുടെ നിർമ്മിത ബുദ്ധി ഉപയോഗിക്കുന്നതായി പല ജീവനക്കാരും സമ്മതിക്കുകയാണ്. ഓരോ നിലയിലുള്ള തൊഴിൽ പൂർത്തിയാക്കുവാൻ സാധാരണ ആവശ്യം വരുന്ന സമയത്തിന്റെ പകുതി മാത്രമെ ചാറ്റ് ജി പി ടിയുടെ സഹായമുണ്ടെങ്കിൽ ആവശ്യം വരു എന്നും അവർ പറയുന്നു.

ഇതിൽ അധിക തൊഴിലുകളും എഴുത്തുമായി ബന്ധപ്പെട്ടതാണ്. മാർക്കറ്റിങ് മെറ്റീരിയൽസ് രൂപ കൽപന ചെയ്യുക, വിവിധ തരത്തിലുള്ള മാർക്കറ്റിങ് ലെറ്ററുകൾ തയ്യാറാക്കുക തുടങ്ങിയ ഇത്തരത്തിലുള്ള തൊഴിലുകൾക്ക് ചാറ്റ് ജി പി ടി അതീവ സമർത്ഥനാണെന്ന് ഇതിനോടകം തന്നെ തെളിയിക്കപ്പെട്ട വസ്തുതയാണ്. വലിയൊരു അളവ് ഡാറ്റയിൽ പരിശീലനം നൽകി, മനുഷ്യ സമാനമായ പ്രതികരണം നൽകുവാൻ പ്രാപ്തമാക്കിയ ഒരു നിർമ്മിത ബുദ്ധി അഥവ ആർട്ടിഫിഷ്യൽ ലാംഗ്വേജ് മാതൃകയാണ് ചാറ്റ് ജി പി ടി.

കഴിഞ്ഞ ഡിസംബറിൽ ഇതിന്റെ നിർമ്മാതാക്കളായ ഓപ്പൺ എ ഐ ഇതിന്റെ സൗജന്യ വേർഷൻ പുറത്തുവിട്ടപ്പോഴാണ് സാങ്കേതിക വിദ്യയുടെ യഥാർത്ഥ ശക്തി പലരും മനസ്സിലാക്കുന്നത്. പരീക്ഷകൾ പാസ്സാകുവാനും, ധർമ്മോപദേശം തയ്യാരാക്കുന്നതിനും സോഫ്റ്റ്‌വെയർ കോഡുകൾ എഴുതുന്നതിനും, നിയമ രേഖകൾ തയ്യാറാക്കുന്നതിനും ഒക്കെ ഇത് ഉപയോഗിക്കുവാന അരംഭിച്ചു.

കഷ്ടിച്ച് ആറുമാസം കഴിഞ്ഞപ്പോഴേക്കും ഇതിന്റെ ഉപയോക്താക്കൾ ഈ സാങ്കേതിക വിദ്യയിൽ നല്ല രീതിയിൽ തന്നെ പ്രാവീണ്യം നേടി. ഇപ്പോൾ തങ്ങളുടെ തൊഴിലുടമകളെ വിഢികളാക്കാൻ ഇത് ഉപയോഗിക്കുകയാണ്. ഇതിന്റെ ഉപയോഗം വഴി തൊഴിലുടമകൾ ചിന്തിക്കുന്നത് ജീവനക്കാർ പൂർണ്ണ സമയം തങ്ങളുടെ തൊഴിലുകളിൽ ദത്തശ്രദ്ധരാണ് എന്നാണ്. അതേസമയം അവർക്ക് മറ്റു തൊഴിലുകളിൽ ഏർപ്പെടാനും ആവും.

അതേസമയം, നിർമ്മിത ബുദ്ധി മേഖലയിലെ അഭൂതപൂർവ്വമായ വളർച്ച പലരുടെയും തൊഴിൽ നഷ്ടത്തിന് ഇടവരുത്തുമെന്ന ഭയവും നിലവിലുണ്ട്. എലൺ മസ്‌കിനെയും ആപ്പിൾ സഹ സ്ഥാപകൻ സ്റ്റീവ് വൊസ്നിയക്കിനെയും പോലുള്ളവർ നിർമ്മിത ബുദ്ധിയുടെ അതിവേഗ വളർച്ച മനുഷ്യകുലത്തിന് നഷ്ടങ്ങൾ വരുത്തുമെന്നും മാനവികതക്ക് അപകടകരമാകുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

എന്നാൽ, ഗൂഗിൾ സി ഇ ഒ സുന്ദർ പിച്ചൈയെയും ബിൽ ഗെയ്റ്റ്സിനെയും പോലുള്ളവർ നിർമ്മിത ബുദ്ധിയെ വിശേഷിപ്പിക്കുന്നത് ഈ തലമുറയുടെ ഏറ്റവും വലിയ കണ്ടുപിടുത്തമായാണ്.