നുഷ്യ ജീവിതത്തിന് തിരക്കേറുമ്പോൾ, അതിവേഗം വളരുന്ന സാങ്കേതിക വിദ്യ യാത്രകളുടെ വേഗതയും വർദ്ധിപ്പിക്കുകയാണ്. ലണ്ടനിൽ നിന്നും ഒന്നര മണിക്കൂർ കൊണ്ട് ന്യുയോർക്കിലെത്താവുന്ന കാലം വരികയാണ്. എന്തിനധികം, നിലവിൽ 20 മണിക്കൂർ എടുക്കുന്ന സിഡ്നി ഫ്രാങ്ക്ഫർട്ട് യാത്രയ്ക്ക് ആവശ്യമാവുക കേവലം നാല് മണിക്കൂർ മാത്രം.

ഇത് സാധ്യമാകുന്നതിനു കാരണം സാങ്കേതിക രംഗത്തെ കുതിച്ചു ചാട്ടം തന്നെയാണ്. ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന പുതിയ ഹൈപ്പർസോണിക് വിമാനങ്ങൾ നിർമ്മിക്കാൻ ഒരുങ്ങുകയാണ് സ്വിസ് കമ്പനിയായ ഡെസ്റ്റിനസ്. ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗത്തിലാണ് ഇതിന് സഞ്ചരിക്കാൻ കഴിയുക. ഏകദേശം 25 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന, ആദ്യ വിമാനം 2030 ആകുമ്പോഴേക്കും പുറത്തിറങ്ങും.

ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുക വഴി കൂടുതൽ സുസ്ഥിരത കൈവർക്കാൻ കഴിയുമെന്നാണ് ഡെസ്റ്റിനുസ് പറയുന്നത്. താപവും നീരാവിയും മാത്രമാണ് ഇത് പുറന്തള്ളുക. പാരമ്പര്യ ഇന്ധനങ്ങൾക്ക് സമാനമായി കാർബണിന്റെ അംശം പോലും ഉണ്ടാകില്ല. ഇത് അന്തരീക്ഷ മലിനീകരണം തടയാൻ ഏറെ സഹായകരമാകും. മാത്രമല്ല, പാരമ്പര്യ ഇന്ധനം ഉപയോഗിക്കുന്ന വിമാനങ്ങളെ അപേക്ഷിച്ച് ഇതിന് മൂന്നിരട്ടി ഇന്ധനക്ഷമതയും ഉണ്ടായിരിക്കും എന്ന് കമ്പനി അവകാശപ്പെടുന്നു.

വേഗതയേറിയ, ദീർഘദൂരം പറക്കാൻ കഴിയുന്ന പുതിയ വിമാനങ്ങൾ വ്യോമഗതാഗതം എന്ന സങ്കൽപം തന്നെ മാറ്റി മാറ്റിമറിക്കും എന്നാണ് കമ്പനി പറയുന്നത്. ലണ്ടനിൽ നിന്നും ന്യുയോർക്കിലേക്ക് രണ്ടു മണിക്കൂറിൽ കുറവ് സമയത്ത് പറക്കണമെങ്കിൽ 1,63,680 അടി ഉയരത്തിലെങ്കിലും പറക്കണം. ഈ ഉയരത്തിൽ, അധിക പ്രവേഗത്തിൽ സഞ്ചരിക്കുമ്പോൾ വിമാനത്തെ തണുപ്പിച്ച് നിർത്തേണ്ടത് അത്യാവശ്യമാണ്.

അതുകൊണ്ടു തന്നെ അനന്യ സാധാരണമായ ഒരു ശീതീകരണ സങ്കേതമാണ് ഇതിൽ ഉപയോഗിക്കുക. വിമാനം പറക്കുമ്പോൾ, വായുവുമായി ഉരുമ്മിയുണ്ടാകുന്ന ഘർഷണത്തിന്റെ ഫലമായി ഉണ്ടാകുന്ന താപോർജ്ജം ഉപയോഗിച്ചായിരിക്കും ഈ സംവിധാനം പ്രവർത്തിക്കുക. വിമാനം പറന്നുയരാനും ഇറങ്ങാനും ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ടർബോ ജെറ്റ് എഞ്ചിനുകളായിരിക്കും വിമാനത്തിൽ ഉപയോഗിക്കുക. ഹൈപ്പർസോണിക് വേഗത ലഭിക്കാൻ രാംജെറ്റ് കെമിക്കൽ എഞ്ചിനും ഉപയോഗിക്കും.

നിലവിലെ വിമാനത്താവളങ്ങൾ തന്നെ ഇതിന് ഉപയോഗിക്കാൻ ആകും എന്ന് മാത്രമല്ല, ശബ്ദ മലിനീകരണവും കുറവായിരിക്കും. ഇതിന്റെ പ്രോട്ടോടൈപ് വിജയകരമായി പരീക്ഷിച്ചതായി കമ്പനി 2022 നവംബറിൽ വെളിപ്പെടുത്തിയിരുന്നു.