സ്മാസുരന് വരം കൊടുക്കുകയാണ് നിർമ്മിത ബുദ്ധി ഗവേഷണങ്ങളിലൂടെ നമ്മൾ ചെയ്യുന്നത് എന്ന് സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖർ ഒരിക്കൽ കൂടി മുന്നറിയിപ്പ് നൽകുന്നു. മനുഷ്യകുലത്തെ തുടച്ചു നീക്കാൻ വരെ ഇത് ഇടയാക്കുമെന്നും അവർ പറയുന്നു. ആണവയുദ്ധങ്ങൾ, പകർച്ച വ്യാധികൾ തുടങ്ങിയ മനുഷ്യ വംശത്തിന്റെ നാശത്തിനു കാരണമാകുന്ന അത്യന്തം ഭീകരമായ സംഭവങ്ങൾക്കൊപ്പം നിർമ്മിതി ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയും ചേർക്കണമെന്നാണ് ഗൂഗിൾ, സ്‌കൈപ്പ് തുടങ്ങി പ്രമുഖ കമ്പനികളിലെ ഉന്നതങ്ങളിലുള്ളവർ ഒപ്പിട്ട പ്രസ്താവനയിൽ ആവശ്യപ്പെടുന്നത്.

നിർമ്മിതി ബുദ്ധി രംഗത്ത് വിപ്ലവം സൃഷ്ടിച്ച ചാറ്റ് ജി പി ടി നിർമ്മാതാക്കളായ ഓപ്പൺ എ ഐ യുടെ സി ഇ ഒ സാം ആൾട്ട്മാനും ഒപ്പിട്ടവരിൽ ഉൾപ്പെടുന്നു. മാത്രമല്ല, നിർമ്മിതിബുദ്ധിയുടെ തലതൊട്ടപ്പൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജെഫ്രി ഹിൻടനും ഈ നിവേദനത്തിൽ ഒപ്പിട്ടിട്ടുണ്ട്. അത്യന്തം ഉപകാര പ്രദമായേക്കാവുന്ന ഈ സാങ്കേതിക വിദ്യ ചില കുബുദ്ധികൾ മറ്റുള്ളവരെ നശിപ്പിക്കാനായി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

മനുഷ്യന് വംശനാശം സംഭവിക്കാതിരിക്കാൻ ആണവ യുദ്ധം, മാഹാമരികൾ എന്നിവക്കെതിരെ കരുതലുകളും, അവ സംഭവിക്കാതിരിക്കാനുള്ള നടപടികളും എടുക്കുന്ന പരിഗണന തന്നെ ആഗോളാടിസ്ഥാനത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും നൽകണമെന്ന് ഇവർ സമർപ്പിച്ച നിവേദനത്തിൽ പറയുന്നു. തന്റെ ജീവിതകാലം മുഴുവൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഗവേഷണം നടത്തിയ ജഫ്രി ഹിൻടന് 2018-ൽ ടേണിങ് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

നിർമ്മിത ബുദ്ധി മനുഷ്യരേക്കാൾ ബുദ്ധിയുള്ളവരാകുന്ന കാലത്ത് മനുഷ്യൻ അനുഭവിക്കുന്ന അസ്തിത്വ പ്രതിസന്ധി ഗുരുതരമായിരിക്കുമെന്ന് ഹിൻടൻ മുന്നറിയിപ്പ് നൽകുന്നു. ഇപ്പോൾ ഈ മേഖലയിൽ നടക്കുന്ന വികാസത്തിന്റെ വേഗത കാണുമ്പോൾ അത്തരമൊരു പ്രതിസന്ധി എത്തിച്ചേരാൻ അധികം കാത്തിരിപ്പ് വേണ്ടി വരില്ലെന്നാണ് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും മോശമായ സാഹചര്യത്തിൽ പുടിനെ പോലുള്ളവർക്ക് പുതിയ പുതിയ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ നിർമ്മിതി ബുദ്ധിയെ ഉപയോഗിക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

സാൻ ഫ്രാൻസിസ്‌കോ ആസ്ഥാനമയി പ്രവർത്തിക്കുന്ന സെന്റർ ഫോർ എ ഐ സേഫ്റ്റി എന്ന സാമൂഹ്യ സംഘടനയുടെ വെബ്സൈറ്റിലാണ് ഈ നിവേദനം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. യുദ്ധമുഖത്ത് ഏറെ ദുരിതങ്ങൾ ഉണ്ടാക്കുവാൻ നിർമ്മിത ബുദ്ധിക്കാവും എന്ന് ചൂണ്ടിക്കാണിക്കുന്ന അവർ, ഒരുപക്ഷെ കൂടുതൽ ഭീകരമായ ആയുധങ്ങളുടെ ആവിർഭാവത്തിനും ഇത് കാരണമായേക്കാം എന്നു പറയുന്നു. അതുപോലെ തന്നെ, എ ഐ സ്വരൂപിച്ച് വക്കുന്ന വ്യാജ വാർത്തകൾ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ വ്യാപകമായി വോട്ടർമാരെ സ്വാധീനിക്കുവാനും ഉപയോഗിച്ചേക്കാം.

അതുകൂടാതെ, എ ഐ വ്യാപകമാകുന്നതോടെ യന്ത്രങ്ങളുടെ മേലുള്ള മനുഷ്യന്റെ ആശ്രയത്വം വല്ലാതെ വർദ്ധിക്കും. ഇത് സമ്പദ്വ്യവസ്ഥയിൽ മനുഷ്യന് പ്രാധാന്യം ഇല്ലാതെയാക്കും. അതുപോലെ ജോലികൾ എല്ലാം ഓട്ടോമേറ്റഡ് ആകുന്നതോടെ തൊഴിൽ അവസരങ്ങളും ഇല്ലാതെയാകും. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വ്യാപകമായ ഉപയോഗം മൂലം 2027 ആകുമ്പോഴേക്കും 83 മില്യൺ തൊഴിലുകൾ ഭൂമുഖത്തു നിന്നും അപ്രത്യക്ഷമാകുമെന്നാണ്.