ന്യൂഡൽഹി: ഇന്ത്യയുടെ ചന്ദ്ര പരിവേഷണ ദൗത്യമായ ചന്ദ്രയാൻ-3 ബഹിരാകാശ പേടകം അതിന്റെ അഞ്ചാമത്തെയും അവസാനത്തെതുമായ ഭ്രമണപഥം ഉയർത്തൽ ചൊവ്വാഴ്ച വിജയകരമായി പൂർത്തിയാക്കി. ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും മുമ്പുള്ള അവസാന ഭ്രമണപഥ മാറ്റമാണ് ചന്ദ്രയാൻ-3 പൂർത്തിയാക്കിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിനും മൂന്നിനും ഇടയ്ക്കാണ് അവസാന ഭ്രമണപഥം ഉയർത്തൽ നടന്നത്.

ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രയാന്റെ അവസാന ഭ്രമണപഥമാണ് ഇത്. ഓഗസ്റ്റ് ഒന്നിന് പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും. ഓഗസ്റ്റ് അഞ്ചിനോ ആറിനോ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും.

ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷം ഘട്ടം ഘട്ടമായി പേടകവും ചന്ദ്രനും തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരും. ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തിക്കഴിഞ്ഞാൽ പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപ്പെടും.

ഓഗസ്റ്റ് 17നായിരിക്കും ഈ പ്രക്രിയ. പിന്നെ മുന്നിലുള്ളത് സോഫ്റ്റ് ലാൻഡിങ്ങ്. ഓഗസ്റ്റ് 23ന് വൈകിട്ട് 5.47 നാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിങ്ങ്. ബെംഗളൂരു ഇസ്ട്രാക്കിലെ കൺട്രോൾ സെന്ററിൽ നിന്നാണ് പേടകത്തിന് നിർദ്ദേശങ്ങൾ നൽകുന്നത്.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മാൻസിനസ് യു ഗർത്തത്തിന് അടുത്താണ് ചന്ദ്രയാൻ ലാൻഡർ ഇറങ്ങാൻ പോകുന്നത്. ലാൻഡിങ്ങ് കഴിഞ്ഞാൽ റോവർ പുറത്തേക്ക് വരും. ലാൻഡറിലെ ശാസ്ത്ര ഉപകരണങ്ങൾ പ്രവർത്തിച്ച് തുടങ്ങും. 14 ദിവസം നീളുന്ന ചന്ദ്രനിലെ പകൽ നേരമാണ് ലാൻഡറിന്റെയും റോവറിന്റെയും ദൗത്യ കാലാവധി. ആ പതിനാല് ദിവസം കൊണ്ട് പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം.

ലാൻഡർ, റോവർ, പ്രൊപ്പൽഷൻ മൊഡ്യൂൾ എന്നിവയാണ് ചന്ദ്രയാൻ മൂന്നിൽ ഉള്ളത്. ലാൻഡറും റോവറും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുകയും 14 ദിവസം അവിടെ പരീക്ഷണം നടത്തുകയും ചെയ്യും. പ്രൊപ്പൽഷൻ മൊഡ്യൂൾ ചന്ദ്രന്റെ ഭ്രമണപഥത്തിൽ തങ്ങി ഭൂമിയിൽ നിന്ന് വരുന്ന വികിരണങ്ങളെ കുറിച്ച് പഠിക്കും. ജൂലൈ 14നാണ് ചന്ദ്രയാൻ 3 വിക്ഷേപിച്ചത്.