ലണ്ടൻ: മെയ്‌ മാസത്തിൽ സ്‌കോട്ടിഷ് പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അതിന്റെ ഫലം സ്‌കോട്ട്ലാൻഡിന്റെ ഭാവിയെ തന്നെ ബാധിക്കുന്ന ഒന്നായി മാറും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ഏറ്റവും ഒടുവിൽ നടന്ന അഭിപ്രായ സർവ്വേ പ്രകാരം സ്വതന്ത്ര സ്‌കോട്ട്ലാൻഡിനു വേണ്ടി നിലകൊള്ളുന്ന പാർട്ടികൾക്ക് വൻ ഭൂരിപക്ഷമായിരിക്കും ഇത്തവണ ലഭിക്കുക. ഇത് ബോറിസ് ജോൺസന്റെ മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുക തന്നെ ചെയ്യും.

സ്‌കോട്ട്ലാൻഡ് പാർലമെന്റായ ഹോളിറൂഡിലെ 129 സീറ്റുകളിൽ 79 എണ്ണത്തിൽ സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടി, സ്‌കോട്ടിഷ് ഗ്രീൻസ്, അലക്സ് സാൽമോണ്ടിന്റെ പുതിയ ആൽബ പാർട്ടി എന്നിവയ്ക്കാണ് സർവ്വേയിൽ വൻ ഭൂരിപക്ഷം പ്രവചിച്ചിരിക്കുന്നത്. ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജന്റെ സോക്കിഷ് നാഷണലിസ്റ്റ് പാർട്ടി നിലവിലുള്ളതിനേക്കാൾ രണ്ടു സീറ്റുകൾ കൂടുതൽ നേടുമെന്നാണ് പ്രവചനം. ഇതോടെ 65 സീറ്റിലെത്തുന്ന ഇവർക്ക് ഒറ്റയ്ക്ക് നേരിയ ഭൂരിപക്ഷം ലഭിക്കും. നിലവിൽ രണ്ടു സീറ്റുകളുള്ള ഗ്രീൻസിന് ആറു സീറ്റുകൾ കൂടുതലായി ലഭിക്കും എന്നും സർവ്വേയിൽ പറയുന്നു.

എന്നാൽ, ഏറ്റവും അതിശയകരമായ കാര്യം ഒരാഴ്‌ച്ച മുൻപ് മാത്രം രൂപീകരിച്ച് അൽബ പാർട്ടി ആറു സീറ്റുകൾ നേടും എന്നതാണ്. അതേസമയം, സ്‌കോട്ട്ലാൻഡ് ബ്രിട്ടനിൽ തന്നെ തുടരണമെന്ന അഭിപ്രായത്തോട് ചേർന്ന് നിൽക്കുന്ന സ്‌കോട്ടിഷ് കൺസർവേറ്റീവ് പാർട്ടിക്ക് 24 സീറ്റും സ്‌കോട്ടിഷ് ലേബർ പാർട്ടിക്ക് 20 സീറ്റുമാണ് പ്രവചിക്കുന്നത്. ലിബറൽ ഡെമോക്രാറ്റുകൾക്ക് അഞ്ച് സീറ്റും ലഭിക്കുമെന്ന് സർവ്വേ പറയുന്നു. ജോർജ്ജ് ഗാലോവേയുടെ അലയൻസ് ഫോർ യൂണിറ്റി ഗ്രൂപ്പിനും ഒരു സീറ്റു ലഭിച്ചേക്കും.

എന്നാൽ, സ്വതന്ത്ര സ്‌കോട്ട്ലാൻഡിനായി വാദിക്കുന്നവർക്ക് മൃഗീയ ഭൂരിപക്ഷമാണ് സർവ്വേയിൽ പ്രവചിച്ചിരിക്കുന്നത്. ഇത് യാഥാർത്ഥ്യമായാൽ, മറ്റൊരു റഫറണ്ടത്തിനായി പ്രധാനമന്ത്രിയിൽ സമ്മർദ്ദം ചെലുത്താൻ സ്‌കോട്ട്ലാൻഡിനാകും. 2014-ൽ നടന്ന റഫറണ്ടത്തിൽ 45 ശതമാനം വോട്ടുകളാണ് സ്വാതന്ത്ര്യം വേണമെന്ന അഭിപ്രായത്തിന് ലഭിച്ചത്. 55 ശതമാനം പേർ ബ്രിട്ടനിൽ തുടരണമെന്നാഗ്രഹിച്ചതോടെ റഫറണ്ടം പരാജയപ്പെടുകയായിരുന്നു.

മുൻ ഫസ്റ്റ് മിനിസ്റ്റർ അലക്സ് സാൽമോണ്ട് പുതിയ പാർട്ടി രൂപീകരിച്ചതിനു ശേഷം നടക്കുന്ന രണ്ടാമത്തെ അഭിപ്രായ സർവ്വേയാണിത്. മാർച്ച് 30 നും ഏപ്രിൽ 1 നും ഇടയിൽ നടത്തിയ സ്വർവ്വേയിൽ 1,009 പേരാണ് പങ്കെടുത്തത്. അൽബ പാർട്ടിയെ പിന്തുണക്കുന്നവരിൽ 93 ശതമാനം പേരും വിശ്വസിക്കുന്നത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യനാണ് സാൽമോണ്ട് എന്ന് വിശ്വസിക്കുന്നു. എസ് എൻ പിയെ പിന്തുണക്കുന്നവരിൽ 13 ശതമാനത്തിനും ഗ്രീൻസിന്റെ അനുയായികളിൽ 15 ശതമാനത്തിനും ഇതേ അഭിപ്രായമാണുള്ളത്.