മുംബൈ: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങളിൽനിന്ന് 21 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ഇപിഎഫിന്റെ രാജ്യമൊട്ടാകെയുള്ള ഓഫീസുകളിൽ കർശന പരിശോധന.

സമീപകാലയളവിലെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പടെയുള്ളവയാണ് സൂക്ഷ്മപരിശോധന നടത്തുക. മുംബൈയിലെ ഇപിഎഫ് ഓഫീസിൽ ഈയിടെ നടത്തിയ ഓഡിറ്റിനെതുടർന്നാണ് തട്ടിപ്പ് കണ്ടെത്തിയത്.

മുംബൈയിലെ കാന്ധിവില്ലി ഓഫീസിലെ ക്ലാർക്ക് 817 ബാങ്ക് അക്കൗണ്ടുകൾവഴി 21.5 കോടി രൂപ തട്ടിയെടുത്തതായാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് കാന്ധിവില്ലി ഓഫീസിലെ ആറ് ജീവനക്കാരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.

കോവിഡ് വ്യാപകമായപ്പോൾ വരുമാനനഷ്ടമുണ്ടായതിനെതുടർന്ന് ജീവനക്കാർക്ക് നിക്ഷേപം പിൻവലിക്കാൻ അനുമതി നൽകിയിരുന്നു. ഇതുപ്രകാരം മെയ് 31വരെ 18,700 കോടി രൂപയാണ് പിൻവലിക്കപ്പെട്ടത്. ഇത്തരത്തിൽ പിൻവലിച്ച നിക്ഷേപങ്ങളെല്ലാം പരിശോധനയ്ക്ക് വിധേയമാക്കും.

ദീർഘകാലമായി നിർജീവമായിരുന്ന വിവിധ അക്കൗണ്ടുകളിൽനിന്ന് വ്യാജ ക്ലെയിമുകളിലൂടെ പണം പിൻവലിച്ചതായാണ് റിപ്പോർട്ട്. വിദേശത്തേക്ക് പോകുകയോ മറ്റ് ജോലിയിലേക്ക് മാറിയശേഷം ഉപയോഗിക്കാതാകുകയോ ചെയ്ത ജീവനക്കാരുടെ അക്കൗണ്ടുകളിലാണ് തട്ടിപ്പ് നടത്തിയത്. അക്കൗണ്ടിലുള്ള തുകയുടെ 25 മുതൽ 30 ശതമാനം വരെ ഓൺലൈൻ ഇടപാടിലൂടെ പിൻവലിച്ചു.

ജൂനിയർ, ക്ലറിക്കൽ ജീവനക്കാരും സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റുമാരും ചേർന്നാണ് പണം പിൻവലിച്ചത്. സംഭവത്തിൽ നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ഇവർക്കെതിരെ വകുപ്പുതലത്തിലും ക്രിമിനൽ കേസായും നടപടി സ്വീകരിച്ചെന്ന് ഇപിഎഫ്ഒ അറിയിച്ചു. നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനും നീക്കം തുടങ്ങി.