മലപ്പുറം: സംസ്ഥാനത്ത് വ്യാപകമായി കലാപമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി മലപ്പുറത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ബലിദാനികളെ സൃഷ്ടിച്ച് നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ചേർത്തല വയലാറിലുണ്ടായ ബിജെപി-ആർഎസ്എസ് അക്രമത്തെ കുറിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് നടത്തിയ പരാമർശങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു പി അജ്ദുൽ മജീദ് ഫൈസി.

എസ്ഡിപിഐ പ്രവർത്തകർ നടത്തിയ പ്രകടനത്തിലേക്ക് ആർഎസ്എസ് അക്രമം അഴിച്ചുവിടുകയാണ് ചെയ്തത്. അതിനെ പ്രതിരോധിക്കുക മാത്രമാണ് എസ്ഡിപിഐ ചെയ്തത്. അറസ്റ്റിലായവർ എസ്ഡിപിഐ പ്രവർക്കർ തന്നെയാണ്. എന്നാൽ അവർക്ക് കൊലപാതകത്തിൽ പങ്കില്ല. ആർഎസ്എസ് നടത്തിയ അക്രമങ്ങളെ വെള്ളപൂശുകയാണ് കെ സുരേന്ദ്രൻ ചെയ്തിട്ടുള്ളത്. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

കഴിഞ്ഞ കുറേ ദിവസങ്ങളായി വ്യാപക കലാപത്തിന് ആർഎസ്എസ്സും ബിജെപിയും കോപ്പ് കൂട്ടുകയാണ്. ആലപ്പുഴയിലെ വയലാറിൽ നടന്ന അക്രമസംഭവങ്ങൾ ഇതാണ് വ്യക്തമാക്കുന്നത്. എസ്.ഡി.പി.ഐ പ്രകടനത്തിനിടെ നിരായുധരായിരുന്ന പ്രവർത്തകർക്കു നേരേ മാരകായുധങ്ങളുമായി ആർ.എസ്.എസ് സംഘം കൊലവിളി നടത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. സംഘർഷത്തിനിടെ ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടതുതന്നെ ദുരൂഹമാണ്. തുടർന്ന് സംഭവത്തിന്റെ മറപിടിച്ച് ആലപ്പുഴ ജില്ലയിലുടനീളം ഉത്തരേന്ത്യൻ മോഡൽ അക്രമസംഭവങ്ങളാണ് നടക്കുന്നത്. ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ച ശേഷം ഒരു വിഭാഗത്തിന്റെ കടകൾ തിരഞ്ഞുപിടിച്ച് അഗ്നിക്കിരിയാക്കുകയും അടിച്ചു തകർക്കുകയുമാണ്. നിരവധി വാഹനങ്ങളാണ് അക്രമികൾ തകർത്തത്.

സായുധ അക്രമികൾ അഴിഞ്ഞാടുമ്പോൾ പൊലീസ് നോക്കുകുത്തികളായി മാറുകയാണ്. അക്രമത്തെ തടയാൻ പൊലീസ് കാണിക്കുന്ന നിഷ്‌കൃയത്വം സംഘർഷം വ്യാപിക്കാനേ ഇടയാക്കുകയുള്ളൂ. ആലപ്പുഴയിലെ സംഭവം ഒറ്റപ്പെട്ടതല്ല. കഴിഞ്ഞ ദിവസം യോഗിയുടെ കേരളാ സന്ദർശനത്തിനെതിരേ പറവൂരിൽ പ്രതിഷേധ പ്രകടനം നടത്തിയവരെ ആക്രമിക്കാൻ സേവാഭാരതിയുടെ ആംബുലൻസിൽ തോക്കുമായെത്തിയ ആർഎസ്എസ്സുകാർ പിടിയിലായിരുന്നു. കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനകൾ വർഗീയ ധ്രുവീകരണത്തിനും സംഘർഷത്തിനും ആക്കം കൂട്ടുകയാണ്. ഇതിനെതിരേ സംസ്ഥാന സർക്കാരും പൊലീസും ക്രിയാൽമകമായും പക്ഷപാത രഹിതമായും ഇടപെടണം. കലാപങ്ങൾ സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന ബിജെപിക്കെതിരേ മതേതര കക്ഷികൾ രംഗത്തുവരണമെന്നും മജീദ് ഫൈസി പറഞ്ഞു.