തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് സർക്കാർ വർധിപ്പിച്ച സീറ്റുകൾ മലബാർ മേഖലയിലെ വിദ്യാർത്ഥികളുടെ ഉപരിപഠനത്തിന് അപര്യാപ്തവും വിവേചനപരവുമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 20 % സീറ്റ് വർധന വന്നിട്ടും മലപ്പുറം ജില്ലയിൽ ഇരുപതിനായിരത്തോളം കുട്ടികൾക്ക് പഠനാവസരമുണ്ടാകുന്നില്ല. മാത്രമല്ല നിലവിലുള്ള ബാച്ചുകളിൽ സീറ്റ് വർധിപ്പിക്കുന്നത് പഠന മികവിനെ സാരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ലയിൽ ഹയർ സെക്കണ്ടറി ഇല്ലാത്ത ഇരുപത് ഹൈസ്‌കൂളുകളുണ്ട്. പുതിയ സ്‌കൂളുകളും ബാച്ചുകളും അനുവദിച്ച് ജനസംഖ്യക്കനുസരിച്ചുള്ള പരിഗണന മലപ്പുറം ജില്ലക്ക് നൽകാൻ സർക്കാർ സന്നദ്ധമാകണം.അശാസ്ത്രീയതയും അസന്തുലിതാവസ്ഥയും സർക്കാരിന്റെ എല്ലാ തീരുമാനങ്ങളിലും തുടരുകയാണ്. മലബാറിൽ 20% സീറ്റ് വർധിപ്പിച്ചപ്പോഴും മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകൾക്ക് പര്യാപ്തമായ എണ്ണം സീറ്റ് ഉണ്ടാകുന്നില്ല. എന്നാൽ ഇതോടൊപ്പം മറ്റു ജില്ലകളിൽ 10% സീറ്റ് വർധിപ്പിച്ചതിന്റെ താൽപര്യം എന്താണ്. നിലവിൽ തന്നെ സീറ്റുകൾ ബാക്കിയുള്ള ജില്ലകളിലാണ് പത്ത് ശതമാനം വർധിപ്പിച്ചിരിക്കുന്നത്.

വികസനത്തിന്റെ കാര്യത്തിലുള്ള അസന്തുലിതാവസ്ഥ പരിഹരിക്കുമ്പോഴും മറ്റു ചിലരെ തൃപ്തിപ്പെടുത്താനുള്ള അനാവശ്യ വ്യഗ്രത ഭരണ നേതൃത്വങ്ങളിൽ കാണുന്നു. നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിലും സച്ചാർ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിലും ഈ പ്രവണത പ്രകടമാണ്. എൽഡിഎഫിനെയും യുഡിഎഫിനെയും ഈ രോഗം പിടികൂടിയിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം പോലുള്ള അടിസ്ഥാന വിഷയങ്ങളിൽ സർക്കാർ ഇരട്ടത്താപ്പും വിവേചനവും കാണിക്കുന്നത് അത്യന്തം പ്രതിഷേധാർഹമാണ്.

എസ്എസ്എൽസി പാസ്സായ മുഴുവൻ കുട്ടികൾക്കും തുടർ വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കുന്നതിൽ മലബാറിനെ അവഗണിക്കുന്നതിന്റെ പിന്നിലുള്ള ചേതോവികാരം എന്താണെന്ന് എൽഡിഎഫ് വ്യക്തമാക്കണം. മലപ്പുറത്തെ കുട്ടികൾ പഠന നിലവാരത്തിൽ മുന്നേറിയപ്പോൾ വി എസ് അച്ചുതാനന്ദൻ പ്രകടിപ്പിച്ച വംശീയമായ അസഹിഷ്ണുത പിണറായി വിജയനും തുടരുന്നതിന്റെ ദുർലക്ഷണങ്ങളാണ് കാണുന്നത്.