ബെംഗളൂരു: എസ്ഡിപിഐയെ കർണാടകത്തിൽ നിരോധിക്കും. മന്ത്രി കെ.എസ്.ഈശ്വരപ്പയാണ് ഇക്കാര്യം വാർത്താ ഏജൻസിയെ അറിയിച്ചത്. രണ്ടുകാര്യങ്ങളിൽ ഉടൻ തീരുമാനമെടുക്കും. സംഘർഷത്തിൽ ഉൾപ്പെട്ടവരുടെ സ്വത്തുക്കൾ കണ്ടുകെട്ടും. രണ്ടാമതായി എസ്ഡിപിഐയെ നിരോധിക്കും. ഇക്കാര്യങ്ങൾ ഓഗസ്റ്റ് 20 ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ തീരുമാനിക്കുമെന്നും ഈശ്വരപ്പ പറഞ്ഞു. എസ്ഡിപിഐ ഒരു വിവരംകെട്ട സംഘടനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലാപകാരികൾക്കെതിരെ കർശ്ശന നടപടി കൈക്കൊള്ളുമെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ് യദ്ദ്യൂരപ്പയും വ്യക്തമാക്കി.

എസ്ഡിപിഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. ഫസ്ബുക്ക് പോസ്റ്റിനെ തുടർന്ന് ബംഗളൂരുവിൽ സംഘർഷം അരങ്ങേറിയതിന് പിന്നാലെയാണ് നടപടി. എസ്ഡിപിഐയേയും പോപ്പുലർ ഫ്രണ്ടിനേയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ തന്നെ കർണാടക സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ റിപ്പോർട്ടിന്മേൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചിരുന്നില്ല. ബെംഗളൂരു സംഘർഷവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ നേതാവിനെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് എസ്ഡിപിഐയെ നിരോധിക്കണമെന്ന ആവശ്യം കർണാടക സർക്കാർ വീണ്ടും ഉന്നയിച്ചിരിക്കുന്നത്.

ബംഗളൂരു സംഘർഷവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ എസ്ഡിപിഐയ്ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ജനങ്ങളെ തെറ്റായ വിവരങ്ങൾ ബോധിപ്പിച്ച് എസ്ഡിപിഐ കലാപത്തിന് പ്രേരിപ്പിച്ചതായും പൊലീസ് പറയുന്നു. സംഘർഷം നടന്ന പ്രദേശത്ത് പൊലീസ് പൊലീസ് റൂട്ട് മാർച്ച് നടത്തുന്നുണ്ട്. സംഭവത്തിൽ അറുപത് പേർ കൂടി അറസ്റ്റിലായി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 206ലെത്തി.
പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവരിൽ കോൺഗ്രസ് പ്രവർത്തകനുമുണ്ടെന്ന് കണ്ടെത്തി. മുൻ കോൺഗ്രസ് മന്ത്രിയുടെ അടുത്ത അനുയായി കൂടിയാണ് ഇയാളെന്നും കണ്ടത്തിയിട്ടുണ്ട്.

കലാപം ആസൂത്രിതമാണ്.ഇതുമായി ബന്ധപ്പെട്ട് നഗരത്തിൽ വിവിധയിടങ്ങളിൽ പൊലീസ് പരിശോധന തുടരുകയാണെന്ന് ബെംഗളൂരു ജോയിന്റ് കമ്മിഷണർ സന്ദീപ് പാട്ടീൽ അറിയിച്ചു. കലാപത്തെ തുടർന്ന് സെൻട്രൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബംഗളൂരുവിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഘർഷം ചൊവ്വാഴ്ചയാണ് അരങ്ങേറിയത്. സംഭവത്തിൽ അറുപതോളം പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിരുന്നു. കോൺഗ്രസ് എംഎൽഎ ശ്രീനിവാസ് മൂർത്തിയുടെ മരുമകൻ നവീന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ് വിവാദമായത്. പോസ്റ്റ് പുറത്തുവന്ന് ഒരു മണിക്കൂറിനകം ആയിരത്തോളം പേരാണ് പ്രതിഷേധവുമായി തടിച്ചുകൂടിയത്. 300 ഓളം വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്. സംഭവത്തിൽ എസ്ഡിപിഐ നേതാവ് മുസാമിൻ പാഷ ഉൾപ്പെടെ 206പേരാണ് അറസ്റ്റിലായത്.