തിരുവനന്തപുരം: മധ്യപൂർവ്വ പ്രദേശത്ത് മൂർധന്യം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഇസ്രയേൽ സൃഷ്ടിച്ച യുദ്ധസമാന സാഹചര്യം അവസാനിപ്പിക്കാൻ മുൻകൈ എടുക്കണമെന്നും പ്രശ്നത്തിൽ ഇടപെടണമെന്നും അഭ്യർത്ഥിച്ചു കൊണ്ട് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് എംക ഫൈസി, ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലിനും, ഓഐസി സെക്രട്ടറി ജനറലിനും ഇമെയിൽ സന്ദേശമയച്ചു.

ഇസ്രയേൽ പൊലീസിന്റെ സഹായത്തോടെ ജറുസലേമിലെ ഷെയ്ക്ക് ജർറാ പ്രദേശത്തെ ഫലസ്തീൻ നിവാസികളെ കുടിയൊഴിപ്പിക്കാൻ, അനധികൃത കുടിയേറ്റക്കാർ ഇറങ്ങിത്തിരിച്ചതാണ് നിലവിലെ മോശപ്പെട്ട അവസ്ഥക്ക് കാരണം. ''യുദ്ധക്കുറ്റ''ത്തിന് സമാനമാണ് ഈ കുടിയൊഴിപ്പിക്കൽ എന്നാണ് ഐക്യരാഷ്ട്രസഭ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഈ ഉരസലുകളുടെ തുടർച്ചയായി, പുണ്യമാസമായ റമദാനിലെ അവസാന വെള്ളിയാഴ്ച അൽ അഖ്സാ പള്ളിയിൽ ഒരുമിച്ചു കൂടിയ വിശ്വാസികൾക്ക് നേരെ ഇസ്രയേൽ പൊലീസ് റബ്ബർ ബുള്ളറ്റുകൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഹമാസ് ഇതിനു തിരിച്ചടിക്കുകയും, പകരം അനേകം മനുഷ്യ ജീവനുകൾ അപഹരിച്ചു കൊണ്ട് ഇസ്രയേൽ ഗസയിൽ ബോംബ് വരഷം ആരംഭിക്കുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് മനുഷ്യക്കുരുതി അവസാനിപ്പിക്കാൻ ഇടപെടണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് എസ്ഡിപിഐ അഭ്യർത്ഥിച്ചത്

''അന്ത്യമില്ലാതെ തുടരുന്ന ഇസ്രയേൽ നിഷ്ടൂരതയിൽ അനേകം മനുഷ്യ ജീവനുകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്; അന്താരാഷ്ട്ര സമൂഹം ശക്തിയായി ഇടപെട്ട് അവർക്ക് കടിഞ്ഞാണിടുകയും ഫലസ്തീൻ ജനതക്ക് നീതിയും സമാധാനവും ഉറപ്പു വരുത്തുകയും ചെയ്യുന്നില്ലെങ്കിൽ, അവരുടെ വംശഹത്യാ നയങ്ങൾ അവർ അവസാനിപ്പിക്കുമെന്ന് തോന്നുന്നില്ല,'' അദ്ദേഹം ഇമെയിലിൽ സൂചിപ്പിച്ചു.