കോഴിക്കോട്: ജില്ലയിലെ മദ്യശാലകളിൽ എക്സൈസ് സംഘത്തിന്റെ വ്യാപക റെയ്ഡ്. 14 സംഘങ്ങളാണ് ഇന്ന് മിന്നൽ പരിശോധന നടത്തിയത്. ടോക്കണില്ലാതെ ബാറുകളിൽ മദ്യം നൽകുന്നെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് കോഴിക്കോട് ജില്ലയിലെ ബാറുകളിൽ പരിശോധന ആരംഭിച്ചത്. ക്രമക്കേട് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ വ്യക്തമാക്കി.

സംസ്ഥാനത്തെ ബാറുകൾക്ക് മദ്യം അനുവദിക്കുന്നത് ബെവ്കോ വെയർഹൗസുകളിൽ നിന്നാണ്. കൊവിഡിന് മുമ്പ് ബാറുകൾക്ക് യഥേഷ്ടം മദ്യം വാങ്ങാമായിരുന്നു. എന്നാൽ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ബെവ്ക്യൂ ആപ് നിലവിൽ വന്നതോടെ ബാറുകളിൽ കച്ചവടം കൂടുകയും ബെവ്കോ ഔട്ട്ലറ്റുകളിൽ വിൽപന കുത്തനെ കുറയുകയും ചെയ്തു. പ്രതിസന്ധി രൂക്ഷമായതോടെ ബെവ്കോ ഔട്ട്ലറ്റുകൾക്ക് അനുവദിക്കാവുന്ന ടോക്കണുകളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചു. ഒപ്പം ബാറുകൾക്കനുവദിക്കുന്ന മദ്യത്തിന്റെ അളവിൽ നിയന്ത്രണം ഏർപ്പെടുത്താനും ബെവ്കോ എംഡി നിർദ്ദേശം നൽകി. എന്നാൽ ഈ നിർദ്ദേശം ബെവ്കോ തന്നെ അട്ടിമറിച്ചു.