തിരുവനന്തപുരം: സെക്രട്ടേറിയറ്റ് തീപ്പിടിത്തത്തിൽ ഭാഗികമായി കത്തിയ ഫയലുകൾ സ്‌കാൻ ചെയ്ത് സൂക്ഷിക്കും. തീപ്പിടിത്തമുണ്ടായ പ്രോട്ടോക്കോൾ വിഭാഗത്തിലെ മുഴുവൻ ഫയലുകളും അന്വേഷണ സംഘം പരിശോധിക്കും.

പരിശോധന പൂർത്തിയാക്കുന്ന ഫയലുകൾ സ്ട്രോങ് റൂമിലേക്ക് മാറ്റും. എല്ലാം ക്യാമറയിൽ ഷൂട്ട് ചെയ്യുന്നുണ്ട്. ആരോപണങ്ങൾ പിന്നീട് ഉയരാതിരിക്കാനാണ് ഈ നടപടി. പരിശോധന പൂർത്തിയാകാതെ പുതിയ ഫയലുകൾ ഇവിടേക്ക് കൊണ്ടുവരില്ല.

അതേസമയം തീപ്പിടിത്തത്തിന് കാരണം ഫാനിന്റെ തകരാറാണെന്ന നിഗമനത്തിലേക്കാണ് പൊലീസും. എന്നാൽ ഫോറസൻസിക് റിപ്പോർട്ട് വന്നാൽ മാത്രമേ അന്തിമ റിപ്പോർട്ട് അന്വേഷണ സംഘങ്ങൾ സർക്കാരിന് കൈമാറുകയുള്ളു.

സംഭവത്തിൽ ഉദ്യോഗസ്ഥർ നൽകിയ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരും ഫാനിന്റെ തകരാർ ചൂണ്ടിക്കാണിച്ചിരുന്നു. ഫയലുകളുടെ പ്രാഥമിക പരിശോധനയിൽ പ്രധാനപ്പെട്ടവയൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘങ്ങൾ.