ന്യൂഡൽഹി: ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ രാജ്യദ്രോഹനിയമം സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിനുശേഷവും തുടരേണ്ടതുണ്ടോയെന്ന് സുപ്രീം കോടതി. വളരെയധികം ദുരുപയോഗം ചെയ്യപ്പെടുന്ന ഈ നിയമം ഗുരുതരമായ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. രാജ്യദ്രോഹ നിയമത്തന്റെ സാധുത പരിശോധിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.

അധികാര ദുർവിനിയോഗത്തിനും സ്വതന്ത്രമായി പ്രവർത്തിക്കുന്നത് വിലക്കുന്നതിനും നിയമം കാരണമാകുന്നുവെന്ന് കോടതി വിലയിരുത്തി. നിയമത്തിന്റെ സാധുത പരിശോധിക്കുമെന്നും ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ അഭിപ്രായം തേടുമെന്നും കോടതി അറിയിച്ചു.

മുൻസൈനിക ഉദ്യോഗസ്ഥൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജിയിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

'രാജ്യദ്രോഹ നിയമം കൊളോണിയൽ നിയമമാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും നമ്മുടെ രാജ്യത്തിന് ഈ നിയമം ആവശ്യമുണ്ടോ?ചീഫ് ജസ്റ്റിസ് എൻ.വി. രമണ ചോദിച്ചു. ഗാന്ധിയെ നിശബ്ദനാക്കാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച നിയമമാണിത്. യാതൊരു വിശ്വാസ്യതയുമില്ലാതെ നിയമം നടപ്പാക്കുകയും ദുരുപയോഗം ചെയ്യുകയുമാണ്. നിയമം ഗുരുതരമായ ഭീഷണിയാണ്. ദുരുപയോഗം ചെയ്യാൻ വളരെ വലിയ സാധ്യതയാണുള്ളത്. മരം വെട്ടുന്നതിന് പകരം ആശാരി വനം മുഴുവനായി വെട്ടുന്നതിന് തുല്ല്യമാണിതെന്നും കോടതി നിരീക്ഷിച്ചു.

രാജ്യദ്രോഹ നിയമത്തെ ചോദ്യം ചെയ്ത് നിരവധി ഹർജികൾ ലഭിച്ചിട്ടുണ്ടെന്നും എല്ലാം ഒരുമിച്ച് വാദം കേൾക്കാമെന്നും കോടതി അറിയിച്ചു. എക്സിക്യുട്ടീവിന്റെ ഉത്തരവാദിത്തമല്ല, നിയമത്തിന്റെ ദുരുപയോഗമാണ് തങ്ങളെ ആശങ്കപ്പെടുത്തുന്നുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് ഗുരുതരമായ ഭീഷണിയിയെന്നാണ് സുപ്രീംകോടതി ഈ നിയമത്തെ വിശേഷിപ്പിച്ചത്. ദുരുപയോഗത്തിന്റെ ബൃഹത്തായ ശക്തി ഇതിനുണ്ട്.'തടി മുറിക്കാൻ കൊടുത്ത വാളുകൊണ്ട് വനം മുഴുവൻ മുറിച്ച് മുറിച്ച് മാറ്റുന്ന മരപ്പണിക്കാരനോട് നമുക്കിതിനെ താരതമ്യപ്പെടുത്താം.അതാണ് ഈ നിയമത്തിന്റെ പരിണിത ഫലം' ചീഫ് ജസ്റ്റിസ് എൻ.വി.രമണ പറഞ്ഞു.