ഇരിങ്ങാലക്കുട: കോവിഡ് പ്രതിരോധത്തിനുള്ള ബ്രേക്ക് ദി ചെയിൻ കാമ്പയിന് കരുതലായി ഇരിങ്ങാലക്കുട യൂണിവേഴ്‌സൽ ഇഞ്ചിനീയറിങ് കോളേജിലെ സ്റ്റെഫിൻ സണ്ണിയുടെ കണ്ടുപിടുത്തം ശ്രദ്ധേയമാകുന്നു. യുവി മിസ്റ്റ് 19 എന്ന യന്ത്രമാണ് സ്റ്റെഫിൻ സർക്കാരിനായി നൽകിയത്. ദിനം പ്രതി ഉപയോഗിക്കുന്ന വസ്തുക്കളും കൈകളും സാനിറ്റൈസ് ചെയ്യാൻ അൾട്രാ വയലറ്റ് സി കാറ്റഗറി ലാമ്പും, സാനിറ്റൈസർ മിസ്‌ററ് സ്പ്രേയിങ്ങും സംയോജിപ്പിച്ചു കൊണ്ടുപോകാൻ കഴിയുന്ന യന്ത്രമാണ് സ്റ്റെഫിൻ രൂപകൽപ്പന ചെയ്തത്.

യൂണിവേഴ്‌സൽ എഞ്ചിനീയറിങ് കോളജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് വിഭാഗത്തിലെ നാലാം വർഷ വിദ്യാർത്ഥിയാണ് സ്റ്റെഫിൻ സണ്ണി. ടി.എൻ.പ്രതാപൻ എംപിയാണ് കണ്ടുപിടുത്തത്തിന്റെ സമർപ്പണം നടത്തിയത്. കോളേജ് പ്രിൻസിപ്പൽ ജോസ് കെ ജേക്കബ്, കോളജ് വൈസ് ചെയർമാൻ പി.കെ..സലിം സംസാരിച്ചു.

സമ്പർക്കമൂലം ഉണ്ടാകുന്ന കോവിഡ് രോഗവ്യാപനം തടയുവാൻ ഈ രീതിയിലുള്ള മെഷീൻ സഹായകമാകുമെന്നു വിദഗ്ദർ വിലയിരുത്തി. കോളേജിൽ പ്രവർത്തിക്കുന്ന സ്‌കിൽ ജെനിക്‌സ് എന്ന കമ്പനിയുമായി കൂടിച്ചേർന്ന് ഇത് ഒരു ഉത്പന്നമായി വിപണിയിലേക്ക് എത്തിക്കാൻ ഉള്ള ശ്രമത്തിലാണ് ഇപ്പോൾ. വകുപ്പ് മേധാവി രമ്യ.വി ആർ, ശ്രീനാഥ് വി എം , ലത തോമസ് , കണ്ണൻ.എൻ. വി എന്നിവരെ കോളജ് മാനേജ്‌മെന്റ് പ്രത്യേകം അഭിനനന്ദിച്ചു.

ഈ മെഷീൻ നിർമ്മിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതിന്റെ സാങ്കേതിക സഹായം ഓൺലൈൻ വഴി നൽകാൻ തയ്യാറാണെന്ന് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് വിഭാഗം അസോസിയേഷൻ ടെൽസ അറിയിച്ചിട്ടുണ്ട്.