ചെന്നൈ: സീരിയൽ നടൻ സെൽവരത്‌നത്തെ വെട്ടിക്കൊന്ന കേസിൽ വിരുദുനഗർ സ്വദേശി വിജയകുമാറിനെ (30) എംജിആർ നഗർ പൊലീസ് അറസ്റ്റ് ചെയ്തു. വിജയകുമാറിന്റെ ഭാര്യയും നടനും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ഇതെ തുടർന്നാണു നടനെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെന്നും അതിൽ വിജയകുമാറിന്റെ സാന്നിധ്യമുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.

പ്രമുഖ തമിഴ് സീരിയൽ നടനായ സെൽവരത്നത്തെ (41) രണ്ടു ദിവസം മുൻപാണ് അജ്ഞാത സംഘം വെട്ടിക്കൊന്നത്. വിജയകുമാറും സെൽവരത്നവും ശ്രീലങ്കൻ അഭയാർഥികളാണ്. 10 വർഷമായി സിനിമ, സീരിയൽ രംഗത്തു സജീവമാണ് സെൽവരത്നം.

കഴിഞ്ഞ ശനിയാഴ്ച സീരിയൽ ചിത്രീകരണത്തിനു പോകാതെ സുഹൃത്തിനൊപ്പം തങ്ങിയ സെൽവരത്നം ഞായറാഴ്ച പുലർച്ചെ ഒരു ഫോൺ കോൾ വന്നതിനെ തുടർന്ന് പുറത്തേക്കു പോകുകയായിരുന്നു. ഞായറാഴ്ച രാവിലെ 6.30 ന് എംജിആർ നഗറിൽ വച്ചാണ് സെൽവരത്നം ആക്രമിക്കപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓട്ടോറിക്ഷയിൽ എത്തിയ അക്രമികൾ കുത്തിയും വെട്ടിയും നടനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.