കൊൽക്കത്ത: മമത ബാനർജിക്ക് കനത്ത് തിരിച്ചടി നൽകി കൊണ്ട് ബംഗാൾ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമ സംഭവങ്ങൾ സിബിഐ അന്വേഷിക്കും. കേസന്വേഷണം സിബിഐക്ക് കൈമാറി കൊൽക്കത്ത ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ചാണ് ഉത്തരവിട്ടത്. ബിജെപി പ്രവർത്തകർക്കു നേരെ തൃണമൂൽ പ്രവർത്തകർ നടത്തിയ അക്രമങ്ങൾ സി ബി ഐയും സംസ്ഥാന പൊലീസിന്റെ പ്രത്യേക സംഘവും അന്വേഷിക്കും. ഇതിൽ കൊലപാതകങ്ങളും ബലാത്സംഗം ഉൾപ്പെടെ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളും സി ബി ഐയും കവർച്ച മുതലായവയുടെ അന്വേഷണം സംസ്ഥാന പൊലീസിന്റെ പ്രത്യേക സംഘവും അന്വേഷിക്കും. അക്രമത്തിന്റെ ഇരകൾക്ക് നഷ്ടപരിഹാരം നൽകാനും കോടതി നിർദ്ദേശിച്ചു.

കൊൽക്കത്ത പൊലീസ് കമ്മീഷണർ സൗമൻ മിത്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമായിരിക്കും അന്വേഷണം നടത്തുക.തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ അക്രമങ്ങൾക്കെതിരെ സമർപ്പിച്ച ഒരുപറ്റം പരാതികളിന്മേലുള്ള വാദം കേട്ട ശേഷമാണ് കോടതി അന്വേഷണം സി ബി ഐക്കു വിടാൻ തീരുമാനിച്ചത്. ആക്ടിങ് ചീഫ് ജസ്റ്റിസ് രാജേഷ് ബിണ്ടൽ ഉൾപ്പെട്ട അഞ്ചംഗ ഹൈക്കോടതി ബഞ്ചിന്റേതാണ് ഉത്തരവ

നേരത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷനോട് സംഭവത്തെകുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ടിൽ മമതാ സർക്കാരിനെ നിശിതമായി വിമർശിച്ച മനുഷ്യാവകാശ കമ്മീഷൻ സംഭവത്തിൽ ബംഗാൾ സർക്കാരിന്റേത് ഭയപ്പെടുത്തുന്ന നിസംഗതയാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. ഈ റിപ്പോർട്ടിനെ അംഗീകരിച്ച ഹൈക്കോടതി തിരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടന്നിരുന്നതായി കണ്ടെത്തിയിരുന്നു.എന്നാൽ മനുഷ്യാവകാശ കമ്മീഷനെ ഉപയോഗിച്ച് കേന്ദ്രസർക്കാർ ബംഗാൾ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിക്ക് പകരം വീട്ടുകയാണെന്ന് റിപ്പോർട്ട് പുറത്തായ അന്ന് തന്നെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചിരുന്നു.

50 പേജുള്ള മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിയമപാലനം ഉറപ്പാക്കുന്നതിന് പകരം ഭരിക്കുന്നവരുടെ കൽപ്പനകൾ നടപ്പാക്കുന്നതാണ് കണ്ടത്. ഭരിക്കുന്ന പാർട്ടിയുടെ പ്രവർത്തകർ മുഖ്യ പ്രതിപക്ഷ പാർട്ടിയുടെ അണികൾക്കെതിരെ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു