ന്യൂഡൽഹി: പെരിയ കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. സർക്കാരിന്റെ ഹർജി കോടതി തള്ളി. കേസിൽ സി ബി ഐ അന്വേഷണം വേണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സുപ്രീംകോടതിയെ പരാതി അറിയിച്ചതിന് പിന്നാലെയാണ് കോടതി നടപടി. ബന്ധപ്പെട്ട രേഖകൾ ഇല്ലാത്തതിനാൽ കേസ് അന്വേഷിക്കാനാകുന്നില്ലെന്നാണ് സി ബി ഐ കോടതിയെ അറിയിച്ചത്. എസ് പിയോടും ഡി വൈ എസ് പിയോടും ആവശ്യപ്പെട്ടിട്ടും രേഖകൾ നൽകിയില്ല. കേസിൽ സർക്കാർ ഇടപെടലിനായി കോടതി ഇടപെടണമെന്നായിരുന്നു സി ബി ഐ ആവശ്യം. ഇതേ തുടർന്ന് രേഖകൾ വിട്ടുനൽകാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു.

വിധി സംസ്ഥാന സർക്കാരിനുള്ള തിരിച്ചടിയാണെന്നു കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കൾ പ്രതികരിച്ചു. സർക്കാരിന്റെ കള്ളക്കളി പൊളിഞ്ഞെന്നും സിബിഐ സ്വാധീനിക്കാൻ സർക്കാരിനു കഴിഞ്ഞില്ലെന്നും അവർ കുറ്റപ്പെടുത്തി.

അന്വേഷണം സിബിഐ യ്ക്ക് കൈമാറിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി നേരത്തെ വിസ്സമ്മതിച്ചിരുന്നു. ഇരട്ട കൊലപാതക കേസ് സിബിഐ അന്വേഷണം ആവശ്യമായ തരത്തിലുള്ള അപൂർവങ്ങളിൽ അപൂർവമായ കേസല്ല എന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുൻ അഡീഷണൽ സോളിസിസ്റ്റർ ജനറൽ മനീന്ദർ സിങ് കോടതിയിൽ വ്യക്തമാക്കുകയും ചെയ്തു. അന്വേഷണം ക്രൈം ബ്രാഞ്ച് പൂർത്തിയാക്കിയതാണ്. ആ റിപ്പോർട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിട്ടില്ല. അന്വേഷണ സംഘത്തെ കുറിച്ച് ആർക്കും പരാതി ഇല്ലായിരുന്നു. അന്വേഷണത്തിൽ പോരായ്മയുണ്ടെങ്കിൽ തുടർ അന്വേഷണം നിർദ്ദേശിക്കേണ്ടത് വിചാരണ കോടതിയാണെന്നും വാദിച്ചിരുന്നു.

കേസിലെ ചില സാക്ഷികൾ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല എന്നത് മാത്രമാണ് പരാതിയെന്നും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ മനീന്ദർ സിങ്ങും സ്റ്റാന്റിങ് കോൺസൽ ജി പ്രകാശും അഭിഭാഷകൻ ജിഷ്ണു വും വാദിച്ചു. അതെ സമയം കൃപേഷിന്റെയും ശരത്ത്ലാലിന്റെയും മാതാപിതാക്കൾക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി ഗിരിയും അഭിഭാഷകൻ രമേശ് ബാബുവും കേസിന്റെ അന്വേഷണം പതിനൊന്ന് മാസങ്ങൾക്ക് മുമ്പ് തന്നെ സി ബി ഐ ഏറ്റെടുത്തതായി കോടതിയെ അറിയിച്ചു. ഇതേ തുടർന്ന് സിബിഐ യുടെ നിലപാട് കോടതി ആരാഞ്ഞിരുന്നു.

അപൂർവങ്ങളിൽ അപൂർവ്വം അല്ലാത്ത ഇത്തരം കേസ്സുകൾ സി ബി ഐ അന്വേഷിക്കേണ്ടത് ഇല്ല എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്. എന്നാൽ പതിനൊന്ന് മാസങ്ങൾക്ക് മുമ്പ് തന്നെ സി ബി ഐ കേസിന്റെ അന്വേഷണം ഏറ്റെടുത്തു എന്ന് കൃപേഷിന്റേയും, ശരത്ത് ലാലിന്റെയും മാതാപിതാക്കൾ കോടതിയെ അറിയിച്ചു.

സി ബി ഐ അന്വേഷണം ആരംഭിച്ചു എങ്കിൽ തങ്ങൾ ഇടപെടില്ല എന്ന് ജസ്റ്റിസ് മാരായ എൽ നാഗേശ്വര റാവു, ഹേമന്ത് ഗുപ്ത, രവീന്ദ്ര ഭട്ട് എന്നിവർ അടങ്ങിയ ബെഞ്ച് അന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ സി ബി ഐ സുപ്രീ കോടതിയിൽ സ്വീകരിച്ച നിലപാട് നിർണ്ണായകമായി.

2019 ഫെബ്രുവരി 17 നാണു യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവർ കൊല്ലപ്പെട്ടത്. സിപിഎം പ്രവർത്തകർ പ്രതികളായ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിലാണു ഹൈക്കോടതി കുറ്റപത്രം റദ്ദാക്കി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. പൊലീസിന്റെ അന്വേഷണത്തിൽ വീഴ്ചകളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു കുറ്റപത്രം റദ്ദാക്കിയത്. ഇതിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയിലെത്തിയത്.

കേസ് ഡയറി പരിശോധിക്കാതെ ഹർജിക്കാരുടെ വാദങ്ങൾ മാത്രം പരിഗണിച്ചാണു സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നു സർക്കാർ നൽകിയ അപ്പീലിൽ പറഞ്ഞിരുന്നു. ഹർജിക്കാർ ആവശ്യപ്പെടാതെയാണു കുറ്റപത്രം റദ്ദാക്കിയത്. അനുമാനങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള വിധി നിയമപരമായി നിലനിൽക്കില്ല. ഭരണമുന്നണി അംഗങ്ങളായ പാർട്ടിക്കാരാണു പ്രതികൾ എന്നതുകൊണ്ടു മാത്രം അന്വേഷണം ശരിയല്ലെന്നു പറയാൻ കഴിയില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.