കണ്ണൂർ: ആർഎസ്എസ് നിയന്ത്രിത സന്നദ്ധ സംഘടനയായ സേവാഭാരതിക്കെതിരെ അതിരൂക്ഷ വിമർശനവുമായി കണ്ണുർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കണ്ണൂർ ജില്ലയിലെ കിടപ്പു രോഗികൾക്ക് കോവിഡ് വാക്‌സിൻ നൽകുന്ന വിഷയത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ദുരന്തനിവാരണ അഥോറിറ്റി യോഗത്തിൽ സേവാഭാരതിയെ റിലീഫ് സംഘടനയായി അംഗീകരിച്ചതിനെ ചോദ്യം ചെയ്തു പരാതി നൽകിയതു താൻ തന്നെയാണെന്നും ഒരിക്കലും സേവാഭാരതിയെപ്പോലെയുള്ള സംഘടനകളെ ഇത്തരം കാര്യങ്ങളിൽ അംഗീകരിക്കാൻ കഴിയില്ലെന്നും ദിവ്യ പറഞ്ഞു.

അവർ കളിക്കുന്ന രാഷ്ട്രീയക്കളികൾ തന്നെയാണ് അതിനു കാരണം പ്രകടമായ രാഷ്ട്രീയ കളികളാണ് സന്നദ്ധ സേവനത്തിന്റെ മറവിൽ അവർ നടത്തുന്നത് ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. റിലീഫ് ഏജൻസിയായി പ്രഖ്യാപിച്ചതിനു ശേഷം ആറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സേവാഭാരതിക്കെതിരെ പരാതികൾ ഇ-മെയിൽ അയച്ചിട്ടുണ്ട്.

കണ്ണൂർ കോർപറേഷൻ, ഇരിട്ടി നഗരസഭ, ചിറക്കൽ പഞ്ചായത്ത് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. കോവിഡ് ബാധിതരുടെ .വീടുകളിൽ കയറി സേവാഭാരതി പ്രവർത്തകർ കുറിപ്പിടിയിലാതെ മരുന്നുകൾ നൽകി കുടിക്കാൻ ആവശ്യപ്പെട്ടതായും പരാതി ലഭിച്ചിട്ടുണ്ടെന്ന് ദിവ്യ ആരോപിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇവർ സന്നദ്ധ പ്രവർത്തനം നടത്തുന്നത്. പ്രകടമായ രാഷ്ട്രീയം കളിക്കാനാണ് അവർ സന്നദ്ധ സേവന പ്രവർത്തന രംഗത്തിറങ്ങിയിട്ടുള്ളത്. എന്നാൽ ഐ.ആർ.പി.സി അങ്ങനെയല്ലെന്നും അവർക്ക് രാഷ്ട്രീയമുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ദിവ്യ പ്രകീർത്തിച്ചു.

ജില്ലാ പഞ്ചായത്തിന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആശ്വാസമേവുകയാണ് ഐ.ആർ.പി.സിയെന്നും അവർ നടത്തുന്ന സമൂഹ അടുക്കളയുൾപ്പെടെ ലോകത്തിന് തന്നെ മാതൃകയാണെന്നും പി.പി ദിവ്യ പറഞ്ഞു.