പാലക്കാട്: പാലക്കാട് സേവാഭാരതി പ്രവർത്തകരും പൊലീസും ചേർന്ന് വാഹന പരിശോധന നടത്തുന്നതായി ടി സിദ്ദിഖ് എംഎൽഎ ഫേസ്‌ബുക്ക് പോസ്റ്റിൽ ആരോപിച്ചു. പാലക്കാട് കാടാംകോടാണ് സേവാഭാരതി എന്നെഴുതിയ ടി ഷർട്ട് ഇട്ട പ്രവർത്തകർ പൊലീസിനൊപ്പം പരിശോധന നടത്തുന്നതെന്നണ് അദ്ദേഹം പറയുന്നത്.

'കടന്നുപോകുന്ന വാഹനങ്ങളോട് പൊലീസിനൊപ്പം തന്നെ സേവാഭാരതി അംഗങ്ങളും കാര്യങ്ങൾ ചോദിച്ചറിയുന്നുണ്ട്. പൊലീസിന്റെ അധികാരം സേവാഭാരതിക്ക് നൽകുന്നത് ശരിയാണോ എന്ന് പരിശോധിക്കണം. പൊലീസിനെ സംഘടനകൾ സഹായിക്കേണ്ടത് അധികാരം പങ്കിട്ട് കൊണ്ടാവരുത്. ഉത്തരേന്ത്യ അല്ല കേരളം എന്ന് മാത്രം പറയുന്നു.'- അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

നിരവധിപേർ സിദ്ദിഖിന്റെ പോസ്റ്റിന് താഴെ പ്രതികരണങ്ങളുമായി എത്തിയിട്ടുണ്ട്. കേരളം ഭരിക്കുന്നത് സംഘപരിവാർ സർക്കാരാണെന്നും സേവാഭാരതിക്ക് നിയമം കൈയിലെടുക്കാമെന്നുമുള്ള പരിഹാസരൂപേണയുള്ള കമന്റുകളാണ് അധികവും.

കോവിഡ് വ്യാപനത്തിന്റെ ആദ്യ തരംഗത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ കർണാടക അതിർത്തിയിൽ ആർഎസ്എസ് പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു പരിശോധന നടത്തിയത് വിവാദമായിരുന്നു.

നിരവധി രാഷ്ട്രീയ സംഘടനകളുടെ യുവജന സംഘടനകൾ സന്നദ്ധ പ്രവർത്തനവുമായി രംഗത്തുണ്ട്. ആശുപത്രി സജ്ജീകരണങ്ങളും ഭക്ഷണ, മരുന്ന വിതരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലാണ് ആ സംഘടനകൾ ഏർപ്പെട്ടിരിക്കുന്നത്.