മംഗളൂരു: ദക്ഷിണ കർണാടകയിലെ മംഗളൂരു നഗരത്തിലെ കോളേജ് വിദ്യാർത്ഥികളെ ഉപയോഗിച്ച് നടത്തിവന്നിരുന്ന പെൺവാണിഭ ശൃംഖല കണ്ടെത്തിയതിന് പിന്നാലെ എസ്.ഡി.പി.ഐ പ്രവർത്തകനായ ഷരീഫ് ഹൊസങ്കടിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മംഗലാപുരത്തെ നന്ദിഗുഡ്ഡെക്ക് സമീപമുള്ള ഫ്ളാറ്റിലാണ് പിയു കോളേജ് വിദ്യാർത്ഥികളെ ഉപയോഗിച്ച് പെൺവാണിഭം നടത്തിയ കേസുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും അടുക്കം മൂന്നു പേരെയാണ് പൊലീസ് രണ്ട് ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നത്. എസ്ഡിപിഐ പ്രവർത്തകനെ അറസ്റ്റ് ചെയ്തതോടെ പ്രതികളുടെ എണ്ണം നാലായി ഉയർന്നു. പ്രതികൾക്കെതിരെ പോക്‌സോ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

നേരത്തെ അറസ്റ്റിലായ പ്രതികളും നഗരത്തിലെ ഒരു കോളേജിൽ പഠിക്കുന്ന മറ്റ് രണ്ട് വിദ്യാർത്ഥികളും ചേർന്ന് പെൺകുട്ടികളെ ഭീഷണിപ്പെടുത്തി കുടുക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. നഗരത്തിലെ നന്ദിഗുഡ്ഡയിലുള്ള റിയോണ റസിഡൻസിയുടെ അഞ്ചാം നിലയിലെ വാടകമുറിയിലാണ് പ്രതികൾ പെൺവാണിഭം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ഇപ്പോൾ അറസ്റ്റിലായ പ്രതി ഷരീഫ് കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്ത് നിന്നുള്ള എസ്ഡിപിഐ പ്രവർത്തകനാണെന്നും പൊലീസ് പറയുന്നു. എന്നാൽ തന്നെ മറ്റു ചിലർ ഹണി ട്രാപ്പിൽ കുടുക്കുകയായിരുന്നുവെന്നും ബ്ലാക്ക് മെയിൽ ചെയ്ത് ഇവർ നിരവധി തവണ തന്നിൽ നിന്നും പണം തട്ടിയിരുന്നതായും പ്രതി പൊലീസിനോട് പറഞ്ഞു. മാത്രമല്ല പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തത് തനിക്ക് അറിയില്ലായിരുന്നുവെന്നും ഇദ്ദേഹം പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. ഷരീഫ് അറസ്റ്റിലായതിന് പിന്നാലെ എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് അഷ്‌റഫ് ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കി .

അഷ്‌റഫ് പറയുന്നത് ഇങ്ങനെ:

എന്ത് പേരിലായാലും ഇത്തരം പ്രവർത്തികളിൽ എസ്ഡിപിഐ പ്രവർത്തകർ ചെന്നുപെട്ടത് ഉചിതമായ കാര്യമല്ലെന്നും പാർട്ടി ഇത് ഗൗരവത്തിൽ തന്നെയാണ് എടുക്കുന്നതെന്നും ഇതിന്റെ ഭാഗമായാണ് നടപടി കൈക്കൊണ്ടതെന്നും അറിയിച്ചു. പ്രതിക്ക് പറയാൻ പല കാരണങ്ങൾ ഉണ്ടെങ്കിൽ ഇതൊന്നും പാർട്ടിക്ക് അംഗീകരിക്കാൻ സാധിക്കുന്നതല്ല എന്നും അറിയിച്ചു.