കണ്ണൂർ: വീട്ടുകാരുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ യുവതിയെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് ബസ് കണ്ടക്ടർമാർ അറസ്റ്റിൽ. കണ്ണൂർ പട്ടുവം പറപ്പൂർ സ്വദേശി രൂപേഷ്, കണ്ണൂർ കക്കാട് സ്വദേശി മിഥുൻ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വീട്ടുകാരുമായി വഴക്കിട്ട് കോഴിക്കോട് പയ്യോളിയിലെ വീട്ടിൽ നിന്നും വീടുവിട്ടിറങ്ങിയ 24 വയസ്സുള്ള യുവതിയാണ് പീഡനത്തിനിരയായത്. വീട്ടിൽ നിന്നറങ്ങിയ യുവതി അർദ്ധ രാത്രിയോടെയാണ് കണ്ണൂർ ബസ് സ്റ്റാന്റിൽ എത്തിയത്. യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ ബസ് ജീവനക്കാർ കാര്യം തിരക്കിയപ്പോൾ യുവതി വീടുവിട്ടതാണെന്ന് അറിയിച്ചു. ഇതോടെ യുവതിയെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാമെന്ന് വിശ്വസിപ്പിച്ച് മിഥനും രൂപേഷും കണ്ണൂർ പറശ്ശിനിക്കടവിലുള്ള സ്വകാര്യ ലോഡ്ജിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെ വച്ചാണ് ഇരുവരും യുവതിയെ പീഡിപ്പിച്ചത്.

ഇതിനിടെ യുവതിയെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ വീട്ടുകാർ പയ്യോളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പയ്യോളി പൊലീസിന്റെ അന്വേഷണത്തിൽ യുവതി തളിപ്പറമ്പ് പൊലീസ് സറ്റേഷൻ പരധിയിലുണ്ടെന്ന് കണ്ടെത്തി. പയ്യോളി പൊലീസ് തളിപ്പറമ്പ് പൊലീസുമായി ബന്ധപ്പെട്ട് തെരച്ചിൽ നടത്തുന്നതിനിടയിലാണ് പ്രതികളും യുവതിയും പിടിയിലാകുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കണ്ടകടർമാരെ പൊലീസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് പൊലീസ് യുവതിയെയും കണ്ടകടർമാരെയും പയ്യോളി പൊലീസിന് കൈമാറി. കണ്ണൂർ ജില്ലയിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകളിലെ കണ്ടകടർമാരാണ് പിടിയിലായത്.