മലപ്പുറം: അവധി ദിവസം ഓഫീസിൽ വിളിച്ചു വരുത്തിയ സഹപ്രവർത്തകയെ കയറിപ്പിടിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ എസ്.എസ്.കെ മിഷൻ മലപ്പുറം ജില്ലാ കോർഡിനേറ്റർക്ക് ജാമ്യം. വിവാദമായ പീഡനക്കേസിലെ പ്രതിയായ മലപ്പുറം പുൽപ്പറ്റ ഒളമതിൽ സ്വദേശിയായ എം.സി.അബ്ദുൽ റസാഖിനാണ് മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി കർശന ഉപാദികളോടെ ജാമ്യം അനുവദിച്ചത്.

2020 ഒക്ടോബർ 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മലപ്പുറം ഡി.ഡി.ഇ ഓഫീസ് വളപ്പിലെ സർവ്വ ശിക്ഷ കേരളയുടെ ഓഫീസിൽ വച്ചാണ് സംഭവം. പ്രതി ഓഫീസ് ജീവനക്കാരിയെ അവധി ദിവസമായ ശനിയാഴ്‌ച്ച ഓഫീസിൽ വിളിച്ചു വരുത്തി കയറിപ്പിടിക്കാൻ ശ്രമിച്ചതായാണ് കേസ്. തുടർന്ന് യുവതി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിന് ശേഷം എട്ടുമാസത്തോളം പ്രതി ഒളിവിലായിരുന്നു.

മലപ്പുറം വനിതാ സെൽ ക്രൈംനമ്പർ 34/2020 പ്രകാരം ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തിരുന്നു. നേരത്തെ ഒളിവിലായ പ്രതി മലപ്പുറം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ജാമ്യംനിഷേധിച്ചിരുന്നു. തുടർന്ന് ഹൈക്കോടതിയും പ്രതിയുടെ മൂൻകൂർ ജാമ്യംതള്ളിയതിനെ തുടർന്ന് പ്രതി ഇന്ന് രാവിലെ ഒമ്പതുമണിയോട് കൂടി മലപ്പുറം വനിതാ സെൽ സിഐ.മുമ്പാകെ കീഴടങ്ങുകയായിരുന്നു. ശേഷം അറസ്റ്റ് ചെയ്ത പ്രതിയെ പൊലീസ് മലപ്പുറം കോടതിയിൽ ഹാജരാക്കുകയായിരുന്നു. കേസിൽ സ്‌പെഷ്യൽ സിറ്റിങ് നടത്തിയാണ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചത്. തുടർന്ന് കർശന ഉപാദികളോടെ പ്രതിക്കു ജാമ്യം അനുവദിക്കുകയായിരുന്നു. പ്രതിക്കുവേണ്ടി അഡ്വ. കെ.വി. യാസറും പ്രോസിക്യൂഷനുവേണ്ടി ഹസീന ബാനുവും ഹാജരായി.