മംഗളുരു : ദക്ഷിണ കർണാടകയിലെ ബെൽത്തങ്ങാടി താലൂക്കിലെ പുറ്റില വില്ലേജിലെ കുണ്ടഡ്കയിലെ സംഷുൽ ഹുദാ മദ്രസയിലെ അദ്ധ്യാപകൻ ഉസ്താദ് സിറാജുദ്ദീൻ മദനിയെ ബെൽത്തങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. മദ്രസയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം. അറസ്റ്റിലായ പ്രതിയെ മംഗളൂരു കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

സംഷുൽ ഹുദാ മദ്രസയിലെ പഠിക്കുന്ന രണ്ട് പെൺകുട്ടികളെ ഉസ്താദ് സിറാജുദ്ദീൻ മദനി ലൈംഗികമായി പീഡിപ്പിച്ച വിവരം പെൺകുട്ടികളുടെ മാതാവാണ് ചൈൽഡ് ലൈനിനെ അറിയിച്ചത്. തുടർന്ന് രക്ഷിതാക്കൾ വനിതാ പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി പരാതി നൽകുകയായിരുന്നു.

കർണാടകയിലെ ഉരുവലുപടവ് സ്വദേശിയാണ് ഉസ്താദ് സിറാജുദ്ദീൻ മദനി. നേരത്തെ കേരള കർണാടക അതിർത്തി പ്രദേശങ്ങളിലെ മദ്രസകളിൽ ഇയാൾ സേവനം അനുഷ്ഠിച്ചിരുന്നു. പോക്സോ നിയമ പ്രകാരമാണ് വനിതാ പൊലീസ് സ്റ്റേഷനിലെ ജീവനക്കാർ ഇയാൾക്കെതിരെ കേസെടുത്തത്. പൊലീസ് ഇൻസ്പെക്ടർ എം എൻ റാവു, സബ് ഇൻസ്പെക്ടർ സേസമ്മ എന്നിവരുടെ നേതൃത്വത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഉസ്താദ് സിറാജുദ്ദീൻ മദനിയെ തന്ത്രപ്പൂർവമാണ് പിടികൂടിയത്.