മുംബൈ: സിനിമയെ വെല്ലുന്ന നാടകീയ നിമിഷങ്ങൾക്കാണ് ആർതർ റോഡ് ജെയിൽ സാക്ഷിയായത്.ഇന്ന് രാവിലെയാണ് ജയിലിലെത്തി ഷാറുഖ് ആര്യനെ കണ്ടത്. ഒക്ടോബർ രണ്ടിന് ആര്യൻ അറസ്റ്റിലായതിനു ശേഷം ആദ്യമായാണ് മകനെ കാണാൻ ഷാറുഖ് എത്തുന്നത്.

ബുധനാഴ്ച ആര്യന് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഷാരൂഖ് ജയിലിലെത്തിയത്. കഴിഞ്ഞ മൂന്നാഴ്ചയായി ജയിലിലാണ് ആര്യൻ. 20 മിനിട്ടോളം ഷാരൂഖ് ജയിലിൽ ചെലവഴിച്ചു. ആര്യനെ കണ്ട് ഉടൻതന്നെ മടങ്ങുകയും ചെയ്തു. കോവിഡ് മാനദണ്ഡങ്ങളിൽ മഹാരാഷ്ട്ര സർക്കാർ ഇളവ് വരുത്തിയതോടെയാണ് ഷാരൂഖിന് ജയിലിലെത്തി മകനെ സന്ദർശിക്കാൻ സാധിച്ചത്. അതേസമയം മാധ്യമപ്രവർത്തകരോട്
സംസാരിക്കാൻ താരം തയ്യാറായില്ല.

നേരത്തെ വീഡിയോ കോളിലൂടെ ആര്യൻ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. ജാമ്യത്തിനായി ആര്യന്റെ അഭിഭാഷകൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. രണ്ട് ദിവസത്തെ വാദപ്രതിവാദങ്ങൾക്ക് ശേഷം ബുധനാഴ്ച ഉച്ചയോടെയാണ് മുംബൈയിലെ പ്രത്യേക കോടതി ആര്യന്റെ ജാമ്യാപേക്ഷ തള്ളിയത്. കേസിൽ ആര്യനൊപ്പം അറസ്റ്റിലായ അർബാസ് മെർച്ചന്റ്, മുന്മുൻ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. ആര്യന് ജാമ്യം നൽകിയാൽ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന് കോടതി വിലയിരുത്തി.

കഴിഞ്ഞ ദിവസം ആര്യൻ ഖാന്റെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക എൻഡിപിഎസ് സെഷൻസ് കോടതി തള്ളിയിരുന്നു. ആര്യൻ ഖാനൊപ്പം കൂട്ടുപ്രതികളായ മുന്മുൻ ധമേച്ച, അർബാസ് മർച്ചന്റ് എന്നിവരുടെ ജാമ്യാപേക്ഷകളും കോടതി തള്ളി.ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ആര്യൻ ഒരു പുതുമുഖ നടിയുമായി നടത്തിയ ചാറ്റ് നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) കോടതിയിൽ സമർപ്പിച്ചിരുന്നു. ആര്യൻ ഖാനിൽ നിന്ന് ലഹരി മരുന്ന് കണ്ടെടുക്കാത്ത സാഹചര്യം കൂടി പരിഗണിച്ച് ജാമ്യം നൽകണമെന്നാണ് രണ്ട് ദിവസം നീണ്ടുനിന്ന വാദത്തിനിടെ ആര്യന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാൽ വാട്‌സ് ആപ്പ് ചാറ്റുകളിൽ നിന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന തെളിവ് കിട്ടിയതായി എൻസിബി വാദിക്കുക ആയിരുന്നു.

ഈ മാസം മൂന്നാം തീയതി അറസ്റ്റിലായ ആര്യൻ ഖാൻ നിലവിൽ ആർതർ റോഡ് ജയിലിലാണ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. ഇനി തെറ്റ് ചെയ്യില്ലെന്നും പാവങ്ങൾക്കു വേണ്ടി പ്രവർത്തിക്കുമെന്നും ജയിലിൽ നടന്ന കൗൺസിംഗിനിടെ ആര്യൻ ഖാൻ പറഞ്ഞതായി എൻസിബി ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ മുംബൈയിൽ വീണ്ടും വൻ ലഹരി വേട്ടയുണ്ടായി. 22 കോടി രൂപ വിലവരുന്ന 7 കിലോ ഹെറോയിൻ ആണ് പിടികൂടിയിരിക്കുന്നത്. സംഭവത്തിൽ ഒരു സ്ത്രീ അറസ്റ്റിലായിട്ടുണ്ട്.