ന്യൂഡൽഹി: അറബിക്കടലിലെ രൂപം കൊണ്ട ഷഹീൻ ചുഴലിക്കാറ്റ് വരുന്ന പന്ത്രണ്ട് മണിക്കൂറിനുള്ളിൽ തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ത്യൻ തീരത്ത് നിന്ന് പടിഞ്ഞാറ്- വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റിന് 20 കിലോമീറ്ററാണ് വേഗത. അടുത്ത 36 മണിക്കൂറിനുള്ളിൽ ഒമാൻ തീരം ലക്ഷ്യമാക്കി നീങ്ങുന്ന ചുഴലിക്കാറ്റ് ക്രമേണ ദുർബലമാകുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചു.

ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളം ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കേരളത്തിന് പുറമേ പശ്ചിമബംഗാൾ, തമിഴ്‌നാട്, സിക്കിം, കർണാടക, ഗുജറാത്ത്, ബിഹാർ എന്നി സംസ്ഥാനങ്ങൾക്കാണ് ജാഗ്രതാനിർദ്ദേശം നൽകിയത്.

കേരളത്തിൽ ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ചയും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കേരളത്തിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും ചൊവ്വാഴ്ച കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ പെയ്യാവുന്ന ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.