തിരുവനന്തപുരം: നടൻ സുരേഷ് ഗോപിക്ക് വൈകാരികമായ കുറിപ്പിലൂടെ പിറന്നാൾ ആശംസകൾ നേർന്ന് സംവിധായകൻ ഷാജി കൈലാസ്. സുരേഷ് ഗോപിയുടെ ഏറ്റവും മികച്ച ചിത്രങ്ങൾ പിറന്നത് ഷാജി കൈലാസിന്റെ കൂട്ടുകെട്ടിലായിരുന്നു. ഇക്കാര്യങ്ങളെല്ലാം ഓർത്തുകൊണ്ടാണ് ഷാജി കൈലാസ് പിറന്നാൾ ആശംസകൾ നേർന്നത്.

താൻ ആദ്യമായി സംവിധാനം ചെയ്ത ന്യൂസ് എന്ന ചിത്രത്തിന്റെ കഥ എഴുതുമ്പോൾ തന്നെ അതിലെ ഋഷി മേനോൻ എന്ന നായക കഥാപാത്രമായി ഉദ്ദേശിച്ചിരുന്നത് സുരേഷ്ഗോപിയെ ആയിരുന്നുവെന്ന് ഷാജി കൈലാസ് ഫേസ്‌ബുക്കിൽ എഴുതി. തനിക്ക് നല്ലൊരു സുഹൃത്തും സഹോദരനുമാണ് സുരേഷ് ഗോപിയെന്നും തുടർച്ചയായ ഹിറ്റ് സിനിമകൾ കൊണ്ട് തന്റെ കരിയറിനെ ഇത്രയധികം ഉയർത്തിക്കൊണ്ടുവന്ന മനുഷ്യനാണ് സുരേഷ് ഗോപിയെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

'അയാളിലെ മികച്ച നടനെക്കാൾ എന്നെ എന്നും ആകർഷിച്ചത് അയാളിലെ നല്ല മനുഷ്യൻ ആണ്.. സുരേഷിന്റെ കരിയറിൽ ഒരുപാട് കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണ്ട്.. പക്ഷെ അയാൾ എന്നും ആ പഴയ സുരേഷ് തന്നെയായിരുന്നു. കൊട്ടി ഘോഷിക്കാതെ അയാൾ നിരന്തരം സമൂഹത്തിൽ നടത്തുന്ന ഇടപെടലുകൾ നിരവധിയാണ്.

ആനിയുമായുള്ള തന്റെ വിവാഹം നടന്നത് സുരേഷ് ഗോപിയുടെ വീട്ടിൽ വച്ചായിരുന്നുവെന്നും ആനി തന്റെ ചിത്രത്തിൽ ആദ്യമായി അഭിനയിക്കുമ്പോൾ സുരേഷ് ഗോപിയായിരുന്നു നായകനെന്നും ഷാജി കൈലാസ് പറഞ്ഞു.

ഷാജി കൈലാസിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

1989ലാണ് ഞാൻ ആദ്യമായി ഒരു സിനിമ സംവിധാനം ചെയുന്നത് 'ന്യൂസ്' . സംവിധാനത്തോടൊപ്പം അതിന്റെ കഥയും എന്റേത് തന്നെയായിരുന്നു. ചിത്രം ആദ്യ ഡ്രാഫ്റ്റ് എഴുതുമ്പോൾ തന്നെ അതിലെ ഋഷി മേനോൻ എന്ന നായക കഥാപാത്രത്തിന് സുരേഷ് ഗോപിയുടെ രൂപം ആയിരുന്നു. ആ ചിത്രം ഞങ്ങൾക്ക് രണ്ടു പേർക്കും മുന്നോട്ട് സഞ്ചരിക്കാൻ ഉള്ള ആത്മ വിശ്വാസം തന്നു. സുരേഷിന്റെ ആദ്യ സോളോ ഹിറ്റ് ആയിരുന്നു ആ ചിത്രം. വിജയത്തോടൊപ്പം എനിക്ക് നല്ലൊരു സുഹൃത്തിനെയും സഹോദരനെയും ആ ചിത്രം സമാനിച്ചു.

പിന്നീട് 1991 ഇൽ 'തലസ്ഥാനം' ആയി ഞങ്ങൾ വന്നപ്പോൾ ആ ചിത്രത്തെ ജനങ്ങൾ പൂർവാധികം ആവേശത്തോടെ ഏറ്റെടുത്തത് സ്മരിക്കുന്നു. എനിക്ക് ഞാൻ ഭാവിയിൽ ചെയ്യേണ്ട സിനിമകൾ എപ്രകാരം ഉള്ളതായിരിക്കണം എന്ന ദിശ കാണിച്ചു തന്നത് ഈ സിനിമയായിരുന്നു. പിന്നീട് കമ്മീഷണർ,ഏകലവ്യൻ, മാഫിയ തുടങ്ങി ഞങ്ങൾ ഒരുമിച്ചു ചെയ്ത എല്ലാ സിനിമകളും ജനങ്ങൾ ഏറ്റെടുത്തു കൊണ്ടിരുന്നു.

എന്റെ കരിയറിനെ ഇത്ര അധികം ഉയർത്തി കൊണ്ട് വന്ന ആ മനുഷ്യൻ തന്നെ എന്റെ വ്യക്തി ജീവിതത്തിലും ഒരു നിമിത്തമായി പലപ്പോഴും ഉണ്ടായിരുന്നു എന്നതു കൗതുകകരമായ വസ്തുതയാണ്. അന്നത്തെ മുൻ നിര നായികയും പിൽക്കാലത്തു എന്റെ ജീവിത സഖിയുമായ ആനി ആദ്യമായി എന്റെ ചിത്രത്തിൽ അഭിനയിക്കുമ്പോൾ നായകൻ മറ്റാരുമായിരുന്നില്ല. ഞങ്ങളുടെ വിവാഹം നടന്നതും സുരേഷിന്റെ വീട്ടിൽ വച്ചായിരുന്നു.

അയാളിലെ മികച്ച നടനെക്കാൾ എന്നെ എന്നും ആകർഷിച്ചത് അയാളിലെ നല്ല മനുഷ്യൻ ആണ്.. സുരേഷിന്റെ കരിയറിൽ ഒരുപാട് കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണ്ട്.. പക്ഷെ അയാൾ എന്നും ആ പഴയ സുരേഷ് തന്നെയായിരുന്നു. കൊട്ടി ഘോഷിക്കാതെ അയാൾ നിരന്തരം സമൂഹത്തിൽ നടത്തുന്ന ഇടപെടലുകൾ നിരവധിയാണ്.

അതിന്റെ ഗുണഭോക്താക്കൾ അനവധി സാധാരണക്കാരാണ്. രാഷ്ട്രീയപരമായ എതിർപ്പുകൾ കൊണ്ട് വ്യക്തി ആക്ഷേപകങ്ങൾക്കു പലരും മുതിർന്നപ്പോളും ഒരു ചിരിയോടെ ആണ് സുരേഷ് അതിനെ എതിരേറ്റത്.ആരോടും യാതൊരു വിരോധവും കാണിക്കാത്ത പ്രകൃതമാണ് അയാളുടേത്.

മലയാളത്തിന്റെ സ്വന്തം സൂപ്പർ സ്റ്റാർ ഒരു പിടി ചിത്രങ്ങളുമായി വീണ്ടും ജനങ്ങളിലേക്ക് എത്തുകയാണ്.. അതെല്ലാം വൻ വിജയമായി തീരട്ടെ എന്ന് ആശംസിക്കുന്നു. ഒപ്പം അദ്ദേഹവുമായി വീണ്ടും ഒരുമിക്കാനും മികച്ച ചിത്രങ്ങളുടെ ഭാഗമാകാനുമുള്ള അനുഗ്രഹം സർവേശ്വരൻ തരട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഹാപ്പി ബർത്ത് ഡേ സുരേഷ് ഗോപി..