കണ്ണൂർ: തട്ടിപ്പുകേസിൽ ആലപ്പുഴയിൽ പൊലിസ് പിടിയിലായ പഴയങ്ങാടി മാടായി സ്വദേശി ഷക്കീലിനെതിരെ കണ്ണൂരിലും പരാതി.

ഷക്കീൽ ബിസിനസ് ആവശ്യത്തെിനെന്ന് പറഞ്ഞ് 1,50,000 ദിർഹം (ഏകദേശം 30 ലക്ഷം രൂപ) തട്ടിച്ചെന്ന് കണ്ണൂർ സ്വദേശിയായ പ്രവാസി രംഗത്തെത്തി. ഇതിനുസമാനമായി ഇയാൾക്കെതിരെ പരാതിയുമായി നിരവധി പേർ പൊലിസിനെ വിവരമറിയിച്ചിട്ടുണ്ട്. കണ്ണൂർ ടൗൺ പൊലിസിലും പരാതി നൽകാനുള്ള ഒരുക്കത്തിലാണ് കണ്ണൂരിൽ തട്ടിപ്പിനിരയായവർ.

ഇതിനിടെ അറസ്റ്റിലായ ഷക്കീലി(40)നെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയാണെന്ന് പറഞ്ഞതോടെയാണ് ഇയാളെ വെള്ളിയാഴ്ച ആശുപത്രിയിലേയ്ക്ക് മാറ്റിയത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാനുള്ള അന്വേഷണസംഘത്തിന്റെ അപേക്ഷ ആലപ്പുഴ ജില്ലാ കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയിട്ടുണ്ട്.

അറസ്റ്റ് സമയത്ത് ഇയാൾ പൊലീസിനോട് പറഞ്ഞ പല കാര്യങ്ങളും വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമായിട്ടുണ്ട്. വെള്ളിയാഴ്ചയും നിരവധി പേർ ഷക്കീലിനെതിരെ പരാതിയുമായി അന്വേഷകസംഘത്തെ വിളിച്ചിട്ടുണ്ട്. കണ്ണൂരിലെ പ്രവാസിയെ കൂടാതെ പെരുമ്പാവൂർ, തൃശൂർ സ്വദേശികളും യഥാക്രമം 16 ലക്ഷം, 29 ലക്ഷം നഷ്ടപ്പെട്ടതായി കാട്ടി രംഗത്തെത്തിയിട്ടുണ്ട്.

ഷക്കീൽ വസ്തു കൈക്കലാക്കി വായ്പയെടുത്ത് മുങ്ങിയതിനെത്തുടർന്ന് ജപ്തി നടപടി നേരിട്ട കോട്ടയം സ്വദേശിയുടെ പരാതിയും ലഭിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽനിന്ന് തട്ടിപ്പിനിരയായവരുടെ പരാതികൾ അതത് സ്റ്റേഷനിൽ നൽകണമെന്നാണ് ഡിസിആർബി സംഘം അറിയിച്ചത്.

അതേസമയം ഇവരുടെ മൊഴിരേഖപ്പെടുത്തി കേസിൽ സാക്ഷികളായി ഉൾപ്പെടുത്താൻ കഴിയുമെന്ന് ഡിവൈഎസ്‌പി എസ് വിദ്യാധരൻ പറഞ്ഞു.