കാസറഗോഡ്: മാങ്ങാട്ട് കൂളിക്കുന്നിൽ പതിനെട്ടുകാരി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മേൽപ്പറമ്പ് പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. വയറിങ് ജോലി ചെയ്യുന്ന മാങ്ങാട് കൂളിക്കുന്നിലെ സൈനുദ്ദീൻ-നൂറുന്നിസ ദമ്പതികളുടെ മകൾ ഷംന(18)യെയാണ് കഴിഞ്ഞ ദിവസം രാത്രി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഷംനയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു. വിവാഹാലോചന മുടങ്ങിയതിന്റെ പേരിൽ ഷംന കടുത്ത മാനസികവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. എന്നാൽ ഇതാണോ ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമായിട്ടില്ല.

മേൽപ്പറമ്പ് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയെങ്കിലും ഡോക്ടർ ഇല്ലാതിരുന്നതിനാൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പോസ്റ്റുമോർട്ടം ഇന്ന് നടക്കും.