ആലപ്പുഴ: ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് കെ.എസ്.ഷാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ച് പേർകൂടി കസ്റ്റഡിയിലെന്നു സൂചന. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരും ഗൂഢാലോചനയിൽ ഉൾപ്പെട്ട ഒരാളുമാണ് കസ്റ്റഡിയിലായതെന്നാണ് വിവരം. ഇവർ അഞ്ചുപേരും ആർഎസ്എസ്. പ്രവർത്തകരാണ് എന്നാണ് പൊലീസ് നൽകുന്ന സൂചന. ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

കൊലയാളി സംഘത്തിൽപ്പെട്ട മണ്ണഞ്ചേരി സ്വദേശി അതുൽ, ഗൂഢാലോചനയിൽ പങ്കുള്ള ആര്യാട് സ്വദേശി ധനേഷ് എന്നിവരും കസ്റ്റഡിയിലായവരിൽ ഉൾപ്പെടുന്നു. കുട്ടനാട്ടിലെ കൈനകരിയിൽനിന്നാണ് ഇരുവരും പിടിയിലായത്.

പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചെന്ന കേസിൽ രണ്ട് പേർ വെള്ളിയാഴ്ച രാവിലെ കസ്റ്റഡിയിലായിരുന്നു. ചാലക്കുടി താലൂക്ക് ആർഎസ്എസ് ബൗദ്ധിക് പ്രമുഖ് കള്ളായി കല്ലംകുന്നേൽ കെ.ടി.സുരേഷ് (49), മംഗലത്ത് ഉമേഷ് (27) എന്നിവരാണു പിടിയിലായത്.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മണ്ണഞ്ചേരി സ്വദേശി അതുൽ പിടിയിലായതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇയാളെ കൂടാതെ ജിഷ്ണു, അഭിമന്യു, വിഷ്ണു, സനന്ദ് എന്നിവർ കൂടി അറസ്റ്റിലായതെന്നാണ് വിവരം. കൊലപാതകത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നേരത്തെ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു.

ഷാൻ കൊലക്കേസിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ള പ്രതികൾ കസ്റ്റഡിയിലാകുന്നത് ആദ്യമാണ്. നേരത്തെ ഷാനിനെ കൊലപ്പെടുത്തിയ സംഘത്തിന് കാർ ഉപേക്ഷിച്ചശേഷം രക്ഷപ്പെടാൻ ആംബുലൻസ് വാഹനം ഒരുക്കിയ ആർഎസ്എസ് പ്രവർത്തകൻ അഖിലടക്കം പിടിയിലായിരുന്നു. കാർ സംഘടിപ്പിച്ച് നൽകിയ രാജേന്ദ്രപ്രസാദിനെയും രതീഷിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രതികളെത്തിയ കാർ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്.

പ്രതികൾ ജില്ല വിട്ടിട്ടില്ലെന്ന് നേരത്തെ കേരളാ പൊലീസിന് വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ വ്യാപകമായി നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതികൾ വലയിലായത്. കാറിലെത്തി കൃത്യം നടത്തിയ സംഘം ആംബുലൻസിലാണ് രക്ഷപ്പെട്ടത്. ഇവർ ചേർത്തല ഭാഗത്തേക്കാണ് പോയതെന്ന് നേരത്തെ പിടിയിലായ ആംബലൻസ് ഒരുക്കി നൽകിയ അഖിൽ മൊഴി നൽകിയിരുന്നു. ഇത് കൂടി കണക്കിലെടുത്തായിരുന്നു പരിശോധന. അരൂരിൽ വച്ചാണ് പ്രതികളിൽ മൂന്ന് പേരെ പിടികൂടിയത്. മറ്റ് രണ്ട് പേർ കൈനകരിയിലെ ഒരു വീട്ടിൽ ഒളിവിൽ കഴിയവേയാണ് പിടിയിലായത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ ഒരു സംഘം വെട്ടിയത്. ആലപ്പുഴ മണ്ണഞ്ചേരിയിൽ വച്ചാണ് എസ്ഡിപിഐ പ്രവർത്തകനായ ഷാൻ ആക്രമിക്കപ്പെട്ടത്. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്‌ത്തിയ ശേഷം കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഷാൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽവെച്ച് മരിക്കുകയായിരുന്നു. ഷാന്റെ മരണത്തിന് മണിക്കൂറുകൾക്കു പിന്നാലെ ആലപ്പുഴയിലെ ബിജെപി. നേതാവ് രഞ്ജിത്ത് ശ്രീനിവാസും കൊല്ലപ്പെട്ടു. ഞായർ പുലർച്ച ആറരയോടെ ഒരു സംഘം വീട്ടിൽക്കയറി അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതേസമയം, രഞ്ജിത്തിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആരെയും ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല.

രഞ്ജിത്ത് വധക്കേസിൽ പ്രതികളെ തിരഞ്ഞ് അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചു. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. കൊലയാളി സംഘത്തിന് സംസ്ഥാനത്തിന് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഡിജിറ്റൽ തെളിവുകൾ ഒന്നും പ്രതികൾ അവശേഷിപ്പിക്കാത്തതാണ് ഒരു തുമ്പും കിട്ടാതിരിക്കാനുള്ള പ്രധാന കാരണം.