കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം പുരോഗമിക്കവെ കളമശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥി വി ഇ അബ്ദുൾ ഗഫൂറിന് വേണ്ടി വോട്ട് ചോദിച്ച് ദൃശ്യം 2 താരം അഡ്വ ശാന്തിപ്രിയ.

ഗഫൂറിന് വേണ്ടിയുള്ള പ്രചരണ പ്രസംഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമർശനവും ശാന്തിപ്രിയ നടത്തി. നമുക്ക് ഇരട്ട ചങ്ക് വേണ്ടെന്നും നല്ല ഒരു ഹൃദയം മതിയെന്നും അവർ പ്രസംഗത്തിൽ പറഞ്ഞു.

'നമുക്ക് വേണ്ടത് മുഖത്ത് എപ്പോഴും ചിരിയുള്ള നമുക്ക് സമീപിക്കാൻ പേടിയില്ലാത്ത ആളെയാണ്. അല്ലാതെ മുഖമൊക്കെ വലിച്ചുകെട്ടി, കടക്ക് പുറത്ത് എന്നൊക്കെ പറഞ്ഞ് നിൽക്കുന്ന ആളുകളുടെ അടുത്തേക്ക് പോകാൻ പറ്റുമോ? 

നമ്മൾ ഓർക്കേണ്ടത് ഒന്നുമാത്രമാണ്. ഇരട്ടചങ്ക് വേണ്ട നമുക്ക്. നല്ല ഒരു ഹൃദയം മതി. നല്ല ഹൃദയമുള്ള വ്യക്തിയാണ് അഡ്വ വിഇ ഗഫൂർ', ശാന്തിപ്രിയ പറയുന്നു. ഇരുമുന്നണികളും പരസ്പരം ആരോപണങ്ങളുന്നയിച്ച് പ്രചരണം കൊഴുപ്പിക്കവെയാണ് അഭിഭാഷക കൂടിയായ ശാന്തിപ്രിയ തന്റെ അഭിപ്രായം തുറന്നു പറഞ്ഞ് പ്രചാരണത്തിൻ ശ്രദ്ധേയമായത്.

മണ്ഡലത്തിൽ മുന്മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ മകനാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ വിഇ അബ്ദുൾ ഗഫൂർ. സിപിഐഎം നേതാവ് പി രാജീവാണ് മണ്ഡലത്തിൽ ഗഫൂറിന്റെ എതിരാളി.

സിനിമാ പോസ്റ്ററുകൾ ഉപയോഗിച്ചുള്ള പ്രചാരണവും മണ്ഡലത്തിൽ സജീവമാണ്. പാലാരിവട്ടം അഴിമതിക്കേസ് ഓർമ്മപ്പെടുത്തി പഞ്ചവടിപ്പാലം സിനിമയുടെ പോസ്റ്ററാണ് എൽഡിഎഫിന്റെ ആയുധം. ഇതിന് മറുപടിയായി മറ്റൊരു മുൻകാല ഹിറ്റ് ചിത്രമായ മാഫിയ സിനിമയുടെ പോസ്റ്ററുകളാണ് യുഡിഎഫ് ഇറക്കിയിരിക്കുന്നത്.