ന്യൂഡൽഹി: ആഗോള ഓഹരിസൂചികകളിൽ മികച്ച മുന്നേറ്റം നടത്തി രാജ്യത്തെ സൂചികകൾ. ഇന്ത്യൻ ഓഹരി വിപണിയിലും വലിയ കുതിപ്പാണ് ഉണ്ടായത്. യു എസ് ഉൾപ്പടെയുള്ള രാജ്യങ്ങളിലെ ഓഹരി വിപണികളെ മുന്നേറ്റത്തിൽ പിന്നിലാക്കി രണ്ടാംസ്ഥാനത്താണ് ഇന്ത്യൻ ഓഹരി വിപണി. ലോകത്തെ 10 പ്രമുഖ ഓഹരി സൂചികകളുമായി താരതമ്യം ചെയ്തുള്ളതാണ് ഈ നേട്ടം. മാർച്ചിലെ കനത്ത തകർച്ചയിൽ നിന്നാണ് 76 ശതമാനമെന്ന മികച്ച നേട്ടത്തിലേക്ക് ഓഹരി സൂചികകൾ ഉയർന്നത്. കനേഡിയൻ ഓഹരി സൂചികകളാണ് 79ശതമാനം നേട്ടത്തോടെ മുന്നിൽ. യുഎസ് വിപണി 73ശതമാനത്തോടെ മൂന്നാമതുമെത്തി.

വിദേശ നിക്ഷേപം ഒഴുകിയെത്തിയതോടെ ഇന്ത്യൻ ഓഹരി വിപണി ഇപ്പോൾ റെക്കോഡ് വിപണിമൂല്യത്തിലാണ്. 2.31 ലക്ഷംകോടി രൂപയാണ് മൊത്തം മൂല്യം.നവംബറിൽ 8.32 ബില്യൺ ഡോളരാണ് വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരിയിലിറക്കിയത്. 2020ൽ ഇതുവരെ ഇവരുടെ വിഹിതം 14.87 ബില്യൺ ഡോളറാണ്. മാർച്ചിലെ തകർച്ചയ്ക്കുശേഷം മികച്ച നേട്ടമുണ്ടാക്കിയത് ഐടി, ബാങ്ക് ഓഹരികളാണ്.കോവിഡ് വാക്‌സിൻ സംബന്ധിച്ച ശുഭസൂചനകളാണ് വിപണിയിൽ അടുത്തയിടെയുണ്ടായ മുന്നേറ്റത്തിന്റെ പ്രധാനകാരണം.

ഇതിന് പുറമെവായ്പ നയത്തിലെ അനുകൂലഘടകങ്ങളും യുഎസ് തിരഞ്ഞെടുപ്പിനെതുടർന്ന് അനിശ്ചിതത്വം നിങ്ങിയതും ആഭ്യന്തര സൂചികകളുടെ മുന്നേറ്റത്തിന് കരുത്തുപകർന്നു. വിപണിയിലെ നേട്ടത്തിനുപിന്നിൽ ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തവും ചെറുതല്ല. എൻഎസ്ഇയിലെ പ്രതിദിന കാഷ് മാർക്കറ്റ് വിറ്റുവരവ് റെക്കോഡ് നിലവാരമായ 1.47 ലക്ഷം കോടി രൂപയിലെത്തി.

അതേസമയം ടെലികോം, എഫ്എംസിജി ഓഹരികൾ നഷ്ടത്തിൽമുമ്പന്തിയിലുമായി. നിക്ഷേപകരുടെ വാങ്ങൽ താൽപര്യം കുറച്ചുകാലംകൂടി നിലനിൽക്കുമെന്നു തന്നെയാണ് വിലയിരുത്തൽ. പ്രതീക്ഷിച്ചതിനു വിപരീതമായി സെപ്റ്റംബർ പാദത്തിലെ കമ്പനികളുടെ അറ്റാദായത്തിലെ വർധനയും ഇതിന് അടിവരയിടുന്നു.