മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ചേർന്ന മലപ്പുറം ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളുടെ യോഗത്തിൽ ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. കഴിഞ്ഞ ദിവസം പാണക്കാട് ഹാദിയ സെന്ററിൽ നടന്ന യോഗത്തിലാണ് പികെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങൾ എന്നിവർക്കെതിരെ ഭൂരിപക്ഷം ഭാരവാഹികളും സംസാരിച്ചത്.

സംഘടനക്കകത്ത് ചർച്ചകളും കൂടിയാലോചനകളും നടക്കുന്നില്ലെന്നും പാർട്ടി പ്രവർത്തകർ നീതിക്ക് വേണ്ടി സമീപിക്കുന്ന നേതാക്കൾ ഗ്രൂപ്പ് തലവന്മാരായി പ്രവർത്തിക്കുകയാണെന്നും വിമർശനമുയർന്നു. യൂത്ത് ലീഗ് , എം എസ് എഫ് കമ്മിറ്റികളിൽ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഇഷ്ടമുള്ളവരെ അവരോധിക്കുകയും പാർട്ടിക്ക് വേണ്ടി രാപ്പകൽ ഓടിനടന്ന് പ്രവർത്തിക്കുന്നവരെ അവഗണിക്കുകയും ചെയ്യുന്നത് തുടർന്നുകൊണ്ടിരിക്കുകയാണ്.

അടുത്ത ദിവസം പ്രഖ്യാപിച്ച എം എസ് എഫ് വിദ്യാർത്ഥിനി വിഭാഗമായ ഹരിത കമ്മിറ്റിയിൽ സാദിഖലി തങ്ങളുടെ താൽപര്യപ്രകാരം ഭാരവാഹികളെ അവരോധിച്ചത് സംഘടനക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന് അഭിപ്രായമുയർന്നു. എം എസ് എഫ് ജില്ലാ കമ്മിറ്റിയിലെ ചിലരുടെ ഗ്രൂപ്പ് താല്പര്യങ്ങൾ നടത്തിക്കൊടുക്കുന്ന നേതാവായി സാദിഖലി തങ്ങൾ മാറിയെന്നും വിമർശനമുയർന്നു.

നിയമസഭാ തെരെഞ്ഞെടുപ്പിൽ മലപ്പുറത്തുനിന്നുള്ള യുവ നേതാക്കളെ പാടേ അവഗണിച്ചു കോഴിക്കോട്‌നിന്നുള്ളവരെ മലപ്പുറത്ത് സ്ഥാനാർത്ഥികളാക്കിയത് നേതാക്കളുടെ പ്രത്യേക താൽപ്പര്യം കൊണ്ടാണ്. യൂത്ത് ലീഗ് മെമ്പർഷിപ്പ് തുടങ്ങി രണ്ടര വർഷം പിന്നിട്ടിട്ടും സംസ്ഥാന കമ്മിറ്റി നിലവിൽ വരാത്തതുമൂലം പ്രായം കഴിഞ്ഞു പോകുന്ന ഒരു തലമുറക്ക് അവസരം നിഷേധിക്കുകയാണ് ചെയ്യുന്നത്.കഴിഞ്ഞ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയിൽ മലപ്പുറത്തെ പാടേ അവഗണിച്ചതായും അംഗങ്ങൾ ചൂണ്ടിക്കാട്ടി.യൂത്ത് ലീഗിന്റെ വികാരം നേതാക്കളെ അറിയിക്കാൻ തീരുമാനിച്ചാണ് യോഗം പിരിഞ്ഞത്. പ്രസിഡണ്ട് ശരീഫ് കുറ്റൂർ അധ്യക്ഷതവഹിച്ചു