മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടയാൾ പൊലീസ് പിടിയിലായി. ഷാർപ്പ് ഷൂട്ടറായ രാഹുൽ എന്നയാളാണ് പിടിയിലായത്. കുപ്രസിദ്ധ അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽ പ്രവർത്തിക്കുന്ന ആളാണ് രാഹുൽ എന്ന് ഫരീദാബാദ് പൊലീസ് അറിയിച്ചു.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മറ്റ് മൂന്ന് പേരും ഇയാൾക്കൊപ്പം പിടിയിലായിട്ടുണ്ട്. ഓഗസ്റ്റ് 15നാണ് ഇയാൾ അറസ്റ്റിലായത്.

ഹരിയാനയിലെ ഭിവാനി ജില്ലക്കാരനായ ഇയാൾ ഇപ്പോൾ ഉത്തരാഖണ്ഡിലെ ഹിസാറിലാണ് താമസിക്കുന്നത്. സൽമാൻ ഖാനെ കൊലപ്പടുത്താൻ ലോറൻസ് ബിഷ്ണോയ് സംഘം ഇയാളെ നിയോഗിക്കുകയായിരുന്നു എന്നാണ് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞ വിവരം. സൽമാൻ ഖാന്റെ വസതി നിരീക്ഷിക്കുന്നതിനായി ഇയാൾ കഴിഞ്ഞ ജനുവരിയിൽ മുംബൈയിലെ ബാന്ദ്രയിൽ എത്തിയിരുന്നു. താരത്തിന്റെ നീക്കങ്ങൾ നിരീക്ഷിച്ചുകൊണ്ട് മൂന്നു ദിവസം മുംബൈയിൽ ഇയാൾ താമസിച്ചു. എന്നാൽ കോവിഡ് വ്യാപനം തുടങ്ങിയതോടെ പദ്ധതി പരാജയപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

രാജസ്ഥാനിൽ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയിയുടെ സംഘം ഇപ്പോഴും അയാളുടെ നിർദേശങ്ങൾ അനുസരിച്ച് സജീവമാണെന്നാണ് പൊലീസ് നൽകുന്ന വിവരം. കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവവുമായി ബന്ധപ്പെട്ടാണ് ബിഷ്ണോയി ഗ്യാങ് സൽമാനെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷവും സമ്പത്ത് നെഹ്റ ഒരാളെ ഇതിനായി സംഘം നിയോഗിച്ചിരുന്നു. ഇയാൾ ഹരിയാന പൊലീസിന്റെ പിടിയിലാവുകയായിരുന്നു.