തിരുവനന്തപുരം: മെട്രോമാൻ ഇ ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനത്തിൽ പ്രതികരണവുമായി കോൺഗ്രസ് എംപി ശശി തരൂർ രംഗത്തെത്തി. ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം കേരളത്തിൽ കാര്യമായ ചലനം ഉണ്ടാക്കില്ലെന്ന് തരൂർ പ്രതികരിച്ചു. രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിൽ അദ്ദേഹത്തിന് ചിലപ്പോൾ ആകാംഷയുണ്ടാകാം എന്നാൽ ബിജെപിക്ക് അതുകൊണ്ട് നേട്ടങ്ങളൊന്നുമുണ്ടാകില്ലെന്ന് തരൂർ പറഞ്ഞു. എൻ.ഡി.ടി.വി.യോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'യാതൊരു രാഷ്ട്രീയ പശ്ചാത്തലവുമില്ലാത്തയാളാണ് ഇ.ശ്രീധരൻ. അദ്ദേഹത്തിന് കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തിൽ കാര്യമായ മാറ്റങ്ങളുണ്ടാക്കാൻ സാധിക്കില്ല', തരൂർ വ്യക്തമാക്കി. രണ്ട് ദിവസം മുമ്പാണ് താൻ ബിജെപിയിൽ ചേരുമെന്ന് ഇ ശ്രീധരൻ പ്രഖ്യാപിക്കുന്നത്. ഒമ്പത് വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് രാഷ്ട്രീയ പ്രവേശനമെന്നാണ് ശ്രീധരൻ പറഞ്ഞത്. കേരളത്തിൽ ഒന്നും നടക്കുന്നില്ല. ഇവിടെ നീതി ഉറപ്പാക്കാൻ ബിജെപി അധികാരത്തിൽ വരണമെന്നും ശ്രീധരൻ പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് ഇ. ശ്രീധരൻ പാർട്ടിയിൽ ചേരുന്നുവെന്ന് അറിയിച്ചത്. ബിജെപിയുടെ വിജയയാത്രാ വേളയിൽ പാർട്ടിയിൽ ചേരുമെന്നാണ് സുരേന്ദ്രൻ അറിയിച്ചത്. തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടിയിലേക്ക് എത്തുമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

താൻ ബിജെപിയിൽ ചേരുന്നു എന്ന ഒറ്റ കാരണം കൊണ്ടുതന്നെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് ഇരട്ടിയാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയാകാൻ തനിക്ക് താത്പര്യമുണ്ടെന്ന് ഇ ശ്രീധരൻ പറഞ്ഞിരുന്നു. വാർത്താ ഏജൻസിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതിൽ എതിർപ്പില്ല. ബിജെപിയെ അധികാരത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. ഈ ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്', ഇ. ശ്രീധരൻ പറഞ്ഞു. ഗവർണർ സ്ഥാനത്തോട് താത്പര്യമില്ലെന്നും ഇ. ശ്രീധരൻ പറഞ്ഞു. അധികാരത്തിലെത്തിയാൽ കേരളത്തെ കടക്കെണിയിൽ നിന്ന് കരകയറ്റുമെന്നും മത്സരിക്കാൻ പാലക്കാട് വേണമെന്നുമാണ് ശ്രീധരൻ പറഞ്ഞത്.