ന്യുഡൽഹി: പ്രതിപക്ഷ എംപിമാരുടെ സസ്പെൻഷനിൽ പ്രതിഷേധവുമായി ശശി തരൂർ എംപി. പാർലമെന്ററി ചാനലായ സൻസദ് ടിവിയിലെ അവതാരക സ്ഥാനത്തുനിന്നും ശശി തരൂർ ഒഴിഞ്ഞു. 'ടു ദ പോയിന്റ്' എന്ന പരിപാടിയായിരുന്നു ശശി തരൂർ ചാനലിൽ അവതരിപ്പിച്ചിരുന്നത്.

12 എംപിമാരുടെ സസ്പെൻഷനും പ്രതിപക്ഷ എംപിമാർക്ക് സംസാരിക്കാൻ അവസരം നൽകാതെ ചാനൽ ഏകപക്ഷീയമായി പെരുമാറുന്നതിലും പ്രതിഷേധിച്ചാണ് തരൂരിന്റെ പിന്മാറ്റം. ഇക്കാര്യം അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചു. എംപിമാരെ സസ്പെന്റ് ചെയ്ത നടപടി ഏകാധിപത്യപരമാണെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.

നേരത്തെ ശിവസേന എംപി പ്രിയങ്ക ചതുർവേദിയും സൻസദ് ടിവിയുടെ മേരി കഹാനി എന്ന പരിപാടിയുടെ അവതാരക സ്ഥാനം ഒഴിഞ്ഞിരുന്നു.

സിപിഎം എംപി എളമരം കരീം, ബിനോയി വിശ്വം, ആറ് കോൺഗ്രസ് എംപിമാർ, ശിവസേന എംപി അനിൽദേശായി, ത്രിണമൂൽ കോൺഗ്രസിന്റെ എംപി ഡോളാ സെൻ, ശാന്ത ഛെത്രി എന്നീ 12 എംപിമാരെയാണ് ശീതകാല സമ്മേളനം കഴിയുന്നത് വരെ സസ്പെന്റ് ചെയ്തത്. സഭയുടെ വർഷകാല സമ്മേളനത്തിന്റെ അവസാന ദിവസമായ ഓഗസ്റ്റ് 11 ന് സഭയിൽ മോശം പെരുമാറ്റം നടത്തിയതെന്നാരോപിച്ചാണ് രാജ്യസഭ എംപിമാരെ സസ്പെന്റ് ചെയ്തത്.

പെഗസ്സസ് വിഷയത്തിലെ അന്വേഷണവും പാർലമെന്റിൽ ചർച്ചയും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചത്. എംപിമാർ സ്പീക്കറോടും സഭയോടും മാപ്പുപറഞ്ഞാൽ സസ്പെൻഷൻ നടപടി പുനഃപരിശോധിക്കാമെന്ന് പാർലമെന്റ് കാര്യമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചിരുന്നു.