ന്യൂഡൽഹി: കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് ലോക്ക് ചെയ്ത സംഭവത്തിൽ ട്വിറ്ററിൽ നിന്ന് വിശദീകരണം തേടുമെന്ന് ശശി തരൂർ. മന്ത്രിയുടെ അക്കൗണ്ട് ലോക്ക് ചെയ്യാനുണ്ടായ കാരണം, നടപടികൾ എന്നിവ ആരായും. 'റാസ്പുടിൻ ' വൈറൽ വീഡിയോ പങ്കുവെച്ചതിന് തന്റെ അക്കൗണ്ടും ട്വിറ്റർ ഒരുതവണ ബ്ലോക്ക് ചെയ്തിരുന്നെന്നും തരൂർ പറഞ്ഞു. പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ് തരൂർ.

ഒര് മണിക്കൂറോളമാണ് ട്വിറ്റർ കേന്ദ്രമന്ത്രിയുടെ അക്കൗണ്ട് ലോക്ക് ചെയ്തത്. ട്വിറ്റർ അവകാശപ്പെടും പോലെ അവർ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കളല്ലെന്ന് ഈ നടപടി വ്യക്തമാക്കുന്നെന്നായിരുന്നു മന്ത്രിയുടെ വിമർശനം. ട്വിറ്റർ വരക്കുന്ന വരയിൽ നിന്നില്ലങ്കിൽ ഏകപക്ഷീയമായി നീക്കം ചെയ്യുമെന്ന ഭീഷണിയാണിത്. സ്വന്തം അജണ്ട നടപ്പാക്കാനാണ് ട്വിറ്ററിന് താൽപ്പര്യം. ഏത് പ്ലാറ്റ്‌ഫോം ആണെങ്കിലും ഐടി ചട്ടം നടപ്പാക്കേണ്ടിവരുമെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.