അടിമാലി: തനിക്കുനേരെ ഷീബയുടെ ഭാഗത്തുനിന്നും പ്രതികാര നീക്കം ഉണ്ടാവുമെന്ന് അരുൺകുമാർ മുൻകൂട്ടി കരുതിയിരുന്നോ? ആസിഡ് ആക്രമണത്തിന് ശേഷം ഇയാളുടെ മൊബൈലിൽ നിന്നും ലഭിച്ച വീഡിയോ ദൃശ്യവും ചിത്രങ്ങളുമാണ് ഇപ്പോൾ ഇത്തരത്തിലൊരു സംശയം ഉയരാൻ കാരണം. വീഡിയേ ദൃശ്യത്തിൽ നിന്നും രൂപപ്പെടുത്തിയ ചിത്രങ്ങളും വീഡിയോയുടെ കുറച്ചുഭാഗങ്ങളും ഇയാൾ പൊലീസിന് കൈമാറിയതായിട്ടാണ്് അറിയുന്നത്. വീഡിയോ ശബ്ദം ഇല്ലാതാക്കിയ നിലയിലാണെന്നാണ് സൂചന.

ഷീബയുമായി സംസാരിച്ചു തുടങ്ങിയതു മുതലുള്ള ദൃശ്യങ്ങൾ ഇയാൾ രഹസ്യമായി മൊബൈലിൽ പകർത്തിയിരുന്നെന്നാണ് സംശയമുയർന്നിട്ടുള്ളത്. ശബ്ദം ഇല്ലാതാക്കിയത് ഇവർ തമ്മിലുണ്ടായ സംസാരം പുറത്തു പോകാതിരിക്കാനാണെന്നാണ് പൊലീസ് അനുമാനം.
അരുണിനോട് ഒറ്റയ്ക്ക് വരണമെന്നാണ് ഷീബ നിർദ്ദേശിച്ചിരുന്നത്. എന്നാൽ അരുൺ എത്തിയത് ഒരു ബന്ധുവിനും രണ്ട് സുഹൃത്തുക്കൾക്കും ഒപ്പമായിരുന്നെന്നാണ് ഒടുവിൽ പുറത്തുവന്നിട്ടുള്ള വിവരം.

ഷീബയും അരുണും കണ്ടുമുട്ടുമ്പോൾ മുതൽ കൂടെ എത്തിയിരുന്നവർ ഇരുവരെയും കാണും വിധം പിൻതുടർന്നിരുന്നതായും സൂചനയുണ്ട്. ഒറ്റയ്ക്കാണ് എത്തിയതെന്ന് ഷീബയെ വിശ്വസിപ്പിക്കാൻ പുറത്ത് ബാഗും കൈയിൽ വെള്ളക്കുപ്പിയുമായി അരുൺ ഇവരുടെ മുന്നിലേക്ക് എത്തുകയായിരുന്നു. ഈ മുന്നൊരുക്കങ്ങൾ അരുൺ ഷീബയെ ഭയപ്പെട്ടിരുന്നതിന് തെളിവാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഇതോടെ സംഭവത്തിനു പിന്നിൽ ദൂരൂഹതയുണ്ടെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.

ഈ മാസം 16-ന് രാവിലെ 10.30 ഓടെ ഇരുമ്പുപാലത്ത് പള്ളിമുറ്റത്തുവച്ചാണ് തിരുവനന്തപുരം പൂജപ്പുര അർച്ചന ഭവനിൽ അരുൺകുമാറിന്റെ മുഖത്ത് ഷീബ ആസിഡ് ഒഴിച്ചത്.മുരിക്കാശേരി പൂമാകണ്ടം വെട്ടിമലയിൽ സന്തോഷി(36)ന്റെ ഭാര്യയാണ് 36 കാരിയായ ഷീബ.ആക്രമണത്തിന്റെ സി സി ടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്്. ആസിഡ് മുഖത്തുവീണ അരുൺ കണ്ണിൽ കൈവച്ച് പള്ളിമുറ്റത്തുനിന്നും നടന്നകലുന്നതും അൽപ്പസമയത്തിന് ശേഷം അരുൺ പോയ ഭാഗത്തയ്ക്കുതന്നെ ഷീബ നടന്നുനീങ്ങുന്നതും 48 സെക്കന്റ് ദൈർഘ്യമുള്ള സിസി ടിവി ദൃശ്യത്തിൽ കാണാം.

ആദ്യം അങ്കമാലിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും അരുണിനെ പ്രവേശിപ്പിച്ചതായിട്ടാണ് സൂചന.ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടെന്നാണ് പുറത്തുവരുന്ന വിവരം.ആസിഡ് ആക്രണത്തിൽ പരിക്കേറ്റ അരുണിനെ സമീപത്ത് മാറിനിന്നിരുന്ന ബന്ധുവും സുഹൃത്തുക്കളും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. തിരുവനന്തപുരത്ത് ദേശസാൽകൃത ബാങ്കിലെ താൽകാലിക ഡ്രൈവറായി ജോലി നോക്കിവരികയായിരുന്ന അരുണും ഇവിടെ ഹോംനേഴ്സായി ജോലി നോക്കിവരുന്ന ഷീബയും വർഷങ്ങളായി അടുത്ത ബന്ധമുണ്ടായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം.

ഫേസ്‌ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. തുടർന്ന് പരിചയം പ്രണയത്തിലേയ്ക്ക് വഴിമാറുകയും ഇരുവരും വിവാഹിതരാവാൻ തീരുമാനിക്കുകയും ചെയ്തിരുന്നെന്നാണ് അടുപ്പക്കാർ പൊലീസുമായി പങ്കിട്ട വിവരം. ഷീബ വിവാഹിതയാണെന്ന് മനസ്സിലാക്കിതിനെത്തുടർന്ന് അരുൺ ഈ ബന്ധത്തിൽ നിന്നും പിന്മാറുകയായിരുന്നെന്നും ഇതാണ് ഇവർ തമ്മിലുള്ള വൈരാഗ്യത്തിന്റെ അടിസ്ഥാനപ്രശ്നമെന്നുമാണ് പൊലീസിന്റെ പ്രഥമീക നിഗമനം.

മുരിക്കാശ്ശേരി പൂമാംകണ്ടത്തുള്ള ഭർത്താവിന്റെ വീട്ടിൽനിന്നാണ് ഷീബയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.രണ്ടുകുട്ടികളുടെ മാതാവായ ഷീബ വീട്ടിലെത്തിയാൽ ദിവസങ്ങൾക്കുള്ളിതന്നെ മടങ്ങുമായിരുന്നെന്നും ഭർത്തൃമാതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലെത്തിയ ഷീബ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി നാട്ടിലുണ്ടായിരുന്നെന്നും പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചിരുന്നു.താൻ തലസ്ഥാനത്തെ പ്രമുഖ ആശുപത്രിയിലെ നേഴ്സായി ജോലിചെയ്യുന്നു എന്നാണ് ഷീബ ആദ്യം പൊലീസിനെ അറിയിച്ചത്.എന്നാൽ ഇവർ ഹോംനേഴ്സായി പ്രവർത്തിച്ചുവരുന്നതായിട്ടാണ് പൊലീസിന് ലഭിച്ച വിവരം.

അരുണിന്റെ മുഖത്തേയ്ക്കൊഴിക്കുന്നതിനിടെ കുപ്പിയിലെ ആസിഡ് ഷീബയുടെ ദേഹത്തേയ്ക്കും തെറിച്ചുവീണിരുന്നു.പൊലീസ് കസ്റ്റഡിയിൽ എടുക്കുമ്പോൾ മുഖത്തും ദേഹത്തും പലഭാഗങ്ങളിലും പൊള്ളലേറ്റുന്നതായി കണ്ടെത്തിയിരുന്നു.തന്നെ വിവാഹം കഴിച്ചില്ലങ്കിൽ നഷ്ടപരിഹാരമെന്ന നിലയിൽ രണ്ടുലക്ഷത്തിൽപ്പരം രൂപ നൽകണമെന്ന് ഷീബ അരുണിനോട് ആവശ്യപ്പെട്ടിരുന്നതായുള്ള വിവരവും പുറത്തുവന്നിരുന്നു.