തിരുവനന്തപുരം: സോളാർ പീഡനക്കേസ് സിബിഐക്ക് വിടാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തെ രൂക്ഷമായി വിമർശിച്ച് ആർ.എസ്‌പി. നേതാവ് ഷിബു ബേബി ജോൺ. ഇടതുമുന്നണിയുടെ രാഷ്ട്രീയം അടിപ്പാവാട രാഷ്ട്രീയമായി അധഃപതിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.സിബിഐയെ അല്ല എഫ്ബിഐയെക്കൊണ്ടുവന്നാലും യാതൊരു പേടിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്‌ബുക്ക് പോസ്റ്റിലുടെയായിരുന്നു ഷിബുബേബിജോണിന്റെ പ്രതികരണം.

കൃപേഷ്, ശരത് ലാൽ എന്നീവരുടെ കൊലപാതകം സിബിഐക്ക് വിടുന്നതിനെതിരെ സുപ്രീം കോടതിയിൽ നിന്നും ലക്ഷങ്ങൾ നൽകി വക്കീലിനെ ഇറക്കിയവർക്ക് ഇപ്പോൾ സിബിഐ എന്നാൽ കരളിന്റെ കരളാണ്. വാളയാറിലെ പിഞ്ചു കുട്ടികളുടെ കൊലപാതകം സിബിഐയെ ഏൽപ്പിക്കാൻ മടിക്കുന്ന പിണറായി സർക്കാരിന് സോളാർ കേസ് സിബിഐയ്ക്ക് വിടാൻ പരാതിക്കാരിയുടെ ഒരു കത്ത് മതി.യുഡിഎഫിനെ തകർക്കുവാൻ ബിജെപി- സിപിഎം ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഈ അന്വേഷണ പ്രഖ്യാപനമെന്നും അദ്ദേഹം പരിഹസിച്ചു.ഇനിയും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ സർക്കാറിനാകില്ലെന്നും ഷിബു ബേബി ജോൺ ഫേയ്സ്ബുക്കിൽ കുറിക്കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

സംസ്ഥാന സർക്കാരിനെ സിബിഐയെ പോലുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചവർക്ക് കേന്ദ്ര ഏജൻസികളോട് ഇപ്പോൾ എന്താ വിശ്വാസം, എന്താ ബഹുമാനം.
കൃപേഷ്,ശരത് ലാൽ എന്നീവരുടെ കൊലപാതകം സിബിഐ ക്ക് വിടുന്നതിനെതിരെ സുപ്രീം കോടതിയിൽ നിന്നും ലക്ഷങ്ങൾ നൽകി വക്കീലിനെ ഇറക്കിയവർക്ക് ഇപ്പോൾ സിബിഐ എന്നാൽ കരളിന്റെ കരളാണ്.
ആയിരക്കണക്കിന് നിവേദനങ്ങൾ ലഭിച്ചിട്ടും പൊതുജന ആവശ്യമുയർന്നിട്ടും വാളയാറിലെ പിഞ്ചു കുട്ടികളുടെ കൊലപാതകം സിബിഐയെ ഏൽപ്പിക്കാൻ മടിക്കുന്ന പിണറായി സർക്കാരിന് സോളാർ കേസ് സിബിഐയ്ക്ക് വിടാൻ പരാതിക്കാരിയുടെ ഒരു കത്ത് മതി.
യുഡിഎഫിനെ തകർക്കുവാൻ ബിജെപി- സിപിഎം ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഈ അന്വേഷണ പ്രഖ്യാപനം. ഇടതുമുന്നണിയുടെ രാഷ്ട്രീയം അടിപ്പാവാട രാഷ്ട്രീയമായി അധ:പതിച്ചിരിക്കുന്നു. എന്നാൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഇനിയും നിങ്ങൾക്ക് ആകില്ല. നിങ്ങൾ ഇനി എഫ്ബിഐയെ കൊണ്ട് വന്നാലും ഞങ്ങൾക്ക് യാതൊരു ഭയവും ഇല്ല.
k#CPM #CBI
#ShibuBabyJohn