കൊല്ലം: റോഡരികിൽ തന്റെ ഫോട്ടോയും റീത്തുംവെച്ച് മരണം പ്രതീകാത്മകമായി ആഘോഷിച്ചവർക്ക് വിമർശനവുമായി ആർഎസ്‌പി നേതാവും ചവറയിലെ സ്ഥാനാർത്ഥിയുമായിരുന്ന ഷിബു ബേബി ജോൺ. തന്റെ മരണം ആഗ്രഹിക്കുന്ന നിലയിലേക്ക് സിപിഎമ്മിലെ കൊച്ചനുജന്മാരെ ചിന്തിപ്പിക്കുന്നത് എന്താണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നായിരുന്നു വിഷയത്തിൽ ഷിബു ബേബി ജോണിന്റെ പ്രതികരണം. രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളുടെ വൈവിധ്യമാണ് ജനാധിപത്യത്തിന്റെ ശക്തിയെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം താൻ എല്ലാവരേയും രാഷ്ട്രീയ ഭേദമന്യെ സഹായിക്കുകയാണ് ചെയ്യാറുള്ളതെന്നും പറഞ്ഞു. ഫേസ്‌ബുക്കിലൂടെയായിരുന്നു ഷിബു ബേബി ജോണിന്റെ പ്രതികരണം.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളുടെ വൈവിധ്യമാണ് ജനാധിപത്യത്തിന്റെ ശക്തി. ഞാനൊരു രാഷ്ട്രീയത്തിൽ വിശ്വസിച്ച് കഴിഞ്ഞ 23 വർഷമായി സജീവ പൊതുപ്രവർത്തന രംഗത്തുണ്ട്. അതിനുമുമ്പും ആ രാഷ്ട്രീയത്തിന്റെ അനുഭാവിയാണ്. എന്നാൽ പൊതുപ്രവർത്തകനെന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും എന്നെ സമീപിക്കുന്ന എല്ലാവരെയും രാഷ്ട്രീയഭേദമന്യേ സഹായിച്ചിട്ടേയുള്ളു. വ്യത്യസ്ത രാഷ്ട്രീയമാണെന്ന പേരിൽ ആരെയും മാറ്റിനിർത്തുകയോ ദ്രോഹിക്കുകയോ ചെയ്തിട്ടില്ല.

എന്നാൽ അതിനപ്പുറം എന്റെ മരണം ആഗ്രഹിക്കുന്ന നിലയിലേക്ക് സിപിഎമ്മിലെ കൊച്ചനുജന്മാരെ ചിന്തിപ്പിക്കുന്നത് എന്താണ് എന്ന് മനസിലാകുന്നില്ല.