ജിദ്ദ: ആഫ്‌റിക്കയിലെ താൻസാനിയയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് പോവുകയായിരുന്ന ഒരു ഇസ്രയേൽ വാണിജ്യ കപ്പലിന് നേരേ മിസൈൽ ആക്രമണം ഉണ്ടായതായി ഇസ്രയേൽ വിദേശകാര്യ വകുപ്പ് അറിയിച്ചു. ഇസ്രയേൽ കപ്പലിന് നേരെ അറബിക്കടലിൽ വെച്ച് ഇറാൻ ആണ് ആക്രമണം നടത്തിയതെന്നും മിസൈൽ ഉപയോഗിച്ച് ആക്രമണമായിരുന്നെന്നും പ്രത്യാക്രമണം ഉടനെനും ഇസ്രയേൽ പറഞ്ഞിട്ടുമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിന്റെ ഫലമായി ചെറിയതോതിലുള്ള കേടുപാടുകൾ കപ്പലിനുണ്ടായതെന്നും ഇസ്രയേൽ ചാനൽ 12 റിപ്പോർട്ട് പറയുന്നു. എന്നാൽ കേടുപാടുകളുടെ വിശദ വിവരങ്ങൾ റിപ്പോർട്ടിൽ ഇല്ല.

അതേസമയം, കപ്പൽ ഇസ്രയേലിന്റെ ഉടമസ്ഥതയിൽ ഉള്ളതാണെങ്കിലും അതിലുണ്ടായിരുന്ന ജീവനക്കാർ അന്യരാജ്യത്തുകാരാണെന്ന് അൽഅറബിയ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

ഇസ്രയേലിലെ മൂന്നാമത്തെ വലിയ നഗരമായ ഹൈഫ ആസ്ഥാനമായ കമ്പനിയുടേതാണ് ആക്രമണത്തിന് ഇരയായ വാണിജ്യ കപ്പൽ. കപ്പൽ യാത്ര തുടരുമെന്നും ഇന്ത്യയിൽ എത്തിയ ശേഷമായിരിക്കും കേടുപാടുകൾ തീർക്കുകയെന്നും കപ്പൽ ഉടമകൾ അറിയിച്ചതായാണ് വിവരം.

ഗൾഫ് മേഖലയിലും അറബിക്കടലിലും ഇസ്രയേൽ കപ്പലുകളെ ആക്രമിച്ചു കൊണ്ട് ഒരു നാവിക പോർമുഖം തുറക്കാൻ ഇറാൻ ഉദ്യമിക്കുന്നുണ്ടോ എന്ന വിശകലനമാണ് വ്യാപകമായി നടക്കുന്നത്. കഴിഞ്ഞ പതിനൊന്നിന് വാൾസ്ട്രീറ്റ് ജേർണൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ സിറിയയിലേക്ക് പോകും മദ്ധ്യേ ചുരുങ്ങിയത് പന്ത്രണ്ട് കപ്പലുകളെയെങ്കിലും ഇസ്രയേൽ ആക്രമിച്ചിട്ടുണ്ടെന്ന പരാമർശവും ഇതുമായി ബന്ധപ്പെട്ട സംഭവ വികാസമായി കണക്കാക്കാം. ഇറാനിൽ നിന്ന് എണ്ണയുമായി പോയ കപ്പലുകളാണ് ഇസ്രയേൽ ആക്രമണത്തിന് ഇരയായതെന്നാണ് വിശ്വസിക്കപ്പെടുന്നത്. എണ്ണയിൽ നിന്നുള്ള ലാഭം ഇറാൻ മേഖലയിൽ ആയുധ വ്യാപനത്തിനാണ് വിനിയോഗിക്കുന്നതെന്നാണ് വിശ്വാസം.