മുംബൈ: മഹാരാഷ്ട്രാ മുഖ്യമന്ത്രിയും ശിവസേനാ തലവനുമായ ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ നരേന്ദ്ര മോദിക്ക് മേൽ പ്രശംസകൾ ചൊരിഞ്ഞ് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് രംഗത്ത്.പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഏറ്റവും പ്രമുഖ നേതാവാണെന്നും ബിജെപിയുടെ വിജയത്തിന് പിന്നിൽ അദ്ദേഹമാണെന്നും റാവത്ത് പറഞ്ഞു.

കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മഹാരാഷ്ട്രാ രാഷ്ട്രീയവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ അതേക്കുറിച്ചൊന്നും പ്രതികരിക്കാൻ റാവത്ത് തയ്യാറായില്ല. മാധ്യമ റിപ്പോർട്ടുകളെക്കുറിച്ചൊന്നും പ്രതികരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. അത്തരം കാര്യങ്ങളിൽ ഔദ്യോഗിക പ്രസ്താവനകൾ വരും. എന്നാൽ, കഴിഞ്ഞ ഏഴു വർഷമായി നേടുന്ന വിജയങ്ങൾക്കെല്ലാം ബിജെപി നരേന്ദ്ര മോദിയോട് കടപ്പെട്ടിരിക്കുന്നു. നിലവിൽ രാജ്യത്തിന്റെയും ബിജെപിയുടെയും ഏറ്റവും വലിയ നേതാവാണ് അദ്ദേഹം - റാവത്ത് പറഞ്ഞു.

ബിജെപിയും ശിവസേനയും തമ്മിൽ വീണ്ടും സഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. കടുവയുമായി (ശിവസേനയുടെ ചിഹ്നം) ആർക്കും ചങ്ങാത്തം കൂടാൻ കഴിയില്ല. ആരുമായി ചങ്ങാത്തം കൂടണമെന്ന് കടുവ തീരുമാനിക്കും - റാവത്ത് പറഞ്ഞു.

വടക്കൻ മഹാരാഷ്ട്രയിൽ പര്യടനം നടത്തുന്നതിനിടെയാണ് റാവത്ത് ഇക്കാര്യങ്ങൾ പറഞ്ഞത്. പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നതാണ് പര്യടനം. പാർട്ടിയെ ശക്തിപ്പെടുത്താനും അടിത്തറ വിപുലപ്പെടുത്താനും മഹാവികാസ് അഘാഡിയിലെ എല്ലാ ഘടകകക്ഷികൾക്കും അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാലഘട്ടത്തിന്റെ ആവശ്യമാണത്. സഖ്യം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.