കൊൽക്കത്ത: ഇന്ത്യയുടെ കായിക രംഗത്തെ ഒന്നാകെ ഞെട്ടിച്ച് ഷൂട്ടിങ് താരങ്ങളുടെ ആത്മഹത്യ. യുവതാരം ഖുഷ് സീറത് കൗർ ആത്മഹത്യ ചെയ്ത് ഒരാഴ്‌ച്ച പിന്നിടും മുമ്പെ ഝാർഖണ്ഡിൽ നിന്നുള്ള താരം കൊണിക ലായകും ജീവനൊടുക്കി. 26-കാരിയായ കൊണിക കൊൽക്കത്തയിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. നാല് മാസത്തിനിടെ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ ഇന്ത്യൻ ഷൂട്ടിങ് താരമാണ് കൊണിക.

റൈഫിൾ ഇല്ലാതത്തിനാൽ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു കൊണിക. തുടർന്ന് ബോളിവുഡ് താരം സോനു സൂദ് 2.70 ലക്ഷം രൂപയുടെ റൈഫിൾ സമ്മാനിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഒളിമ്പ്യൻ ഷൂട്ടിങ് താരമായ ജോയ്ദീപ് കർമാകറുടെ ഷൂട്ടിങ് അക്കാദമിയിലാണ് കൊണിക പരിശീലനം നേടിയിരുന്നത്. സംസ്ഥാന തലത്തിൽ നാല് സ്വർണം നേടിയ താരമാണ് കൊണിക.

താരം ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ജനുവരി 13-ന് ചിത്തരഞ്ജനിലുള്ള സുഹൃത്തിന്റെ വിവാഹത്തിന് പോയിരുന്നു. ജനുവരി 14-നാണ് തിരിച്ച് ഹോസ്റ്റലിലെത്തിയത്.

കഴിഞ്ഞ നാല് മാസത്തിനിടയിൽ ഷൂട്ടിങ് താരങ്ങളായ ഖുഷ് സീറത് കൗറും ഹുനർദീപ് സിങ്ങും നമൻവീർ സിങ്ങ് ബ്രാറും ആത്മഹത്യ ചെയ്തിരുന്നു. പഞ്ചാബിൽ നിന്നുള്ള 17-കാരിയായ ഖുഷ് സീറത് സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു. ഒക്ടോബറിൽ നടന്ന ജൂനിയർ ലോക ചാമ്പ്യൻഷിപ്പിൽ താരം ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.