പാട്ന: കടയുടമയെ ​ഗുണ്ടാത്തലവൻ വെടിവെച്ച് കൊന്നു. ബിഹാറിലെ ത്രിവേണിഗഞ്ചിൽ വ്യാപാരസ്ഥാപനം നടത്തുന്ന മിഥിലേഷാണ് കൊല്ലപ്പെട്ടത്. പാന്മസാല കടം നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഗുണ്ടാത്തലവനായ അജിത്‌കുമാറാണ് കടയുടമയെ കൊലപ്പെടുത്തിയത്. കൂട്ടാളികളുമായെത്തിയ അജിത്‌കുമാർ കൊലപാതകത്തിന് ശേഷം രക്ഷപെട്ടു. സംഭവത്തിൽ കേസെടുത്തതായും പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

തിങ്കളാഴ്ചയായിരുന്നു ദാരുണമായ കൊലപാതകം നടന്നത്. ഞായറാഴ്ച രാത്രി മിഥിലേഷിന്റെ പിതാവ് കടയിൽനിൽക്കുന്ന സമയത്ത് അജിത്‌കുമാർ പാന്മസാല വാങ്ങാനെത്തി. സാധനം കടമായി നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ 20 രൂപയുടെ പാന്മസാല കടം നൽകാനാവില്ലെന്ന് മിഥിലേഷിന്റെ പിതാവ് തീർത്തുപറഞ്ഞു. ഇതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും അജിത് തിരികെ പോവുകയും ചെയ്തു.

പിറ്റേദിവസം രാവിലെ തന്റെ കൂട്ടാളികളുമായാണ് അജിത് കടയിലേക്ക് വന്നത്. ഈ സമയം മിഥിലേഷാണ് കടയിലുണ്ടായിരുന്നത്. തുടർന്ന് മിഥിലേഷുമായി തർക്കമുണ്ടാവുകയും കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. വിവരമറിഞ്ഞ് സമീപത്തുണ്ടായിരുന്ന മിഥിലേഷിന്റെ സഹോദരനടക്കം കടയിലേക്ക് ഓടിയെത്തിയെങ്കിലും പ്രതികൾ ബൈക്കുകളിൽ രക്ഷപ്പെടുകയായിരുന്നു.