കാഞ്ഞങ്ങാട് : ആരും കാണില്ലെന്ന് കരുതി കോർണർ കഫേ കൂൾബാർ ജീവനക്കാർ പൊതുനിരത്തിൽ മാലിന്യം തള്ളിയപ്പോൾ കട ഉടമക്ക് വില്ലനായി മാറിയത് ബില്ല്. കാഞ്ഞങ്ങാട് മേൽപ്പാലത്തിനു താഴെ സ്ഥിരമായി മാലിന്യം തള്ളുന്നത് നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശുചീകരണ തൊഴിലാളികൾ ഇവിടെയും നഗരത്തിലെ മറ്റു ഇടങ്ങളിലും പരിശോധന ശക്തമാക്കിയിരുന്നു.

പൊതുനിരത്തുകളിൽ മാലിന്യം വലിച്ചെറിയരുതെന്നും കർശനനടപടി സീകരിക്കുമെന്ന് നഗരസഭ മാധ്യമങ്ങളിലൂടെ മുന്നറിപ്പ് നൽകി വരുന്നതിനിടയിലാണ് രാത്രിയിൽ ഇരുട്ടിന്റെ മറവിൽ ആരുടെയും ശ്രദ്ധ പതിയാത്ത രീതിയിൽ കോട്ടച്ചേരി റെയിൽവേ മേൽപ്പാലത്തിനടിയിൽ കൂൾബാർ ജീവനക്കാർ മാലിന്യം തള്ളിയത് .

പ്ലാസ്റ്റിക് ബാഗുകളിൽ കുത്തിനിറച്ച് കെട്ടുകളാക്കി മാലിന്യം തള്ളിയ വിവരം രാവിലെ ജീവനക്കാർ നഗരസഭാധ്യക്ഷ കെ.വി.സുജാതയെ അറിയിക്കുകയും തുടർന്ന് ഇവരുടെ നേതൃത്വത്തിൽ കൗൺസിലർമാരും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും ആരാണ് തള്ളിയതെന്ന് കണ്ടത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഓരോ പ്ലാസ്റ്റിക് ബാഗുകളും തുറന്നു പരിശോധിക്കാൻ തീരുമാനിച്ചതിന് അടിസ്ഥാനത്തിൽ മാലിന്യസഞ്ചികൾ ഓരോന്നായി പരിശോധിച്ച് വരികെ കൂൾബാറിന്റെ ബില്ലും മറ്റും തെളിവുകളും കണ്ടെടുക്കുകയായിരുന്നു.

കൂൾബാർ കടയിൽ ചെന്ന് നഗരസഭാധ്യക്ഷ കെ.വി.സുജാത ഉടമയോട് വിവരം അന്വഷിച്ചപ്പോൾ ആദ്യം നിഷേധിച്ചെങ്കിലും തെളിവുകൾ നിരത്തിയപ്പോൾ മാലിന്യം തള്ളിയത് തങ്ങൾ തന്നെയാണെന്ന് ഉടമ പി. മുരളീധരൻ കുറ്റസമ്മതം നടത്തുകയും ചെയ്തു. കൂൾബാർ ഉടമയ്‌ക്കെതിരേ 20,000 രൂപ പിഴ ഇടുകയും തള്ളിയ മാലിന്യം നീക്കം ചെയ്യാൻ കർശന നിർദ്ദേശം നൽകിയുമാണ് നഗരസഭ അധ്യക്ഷ മടങ്ങിയത്. പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടി തുടരുമെന്ന് നഗരസഭ അറിയിച്ചു.

വൈസ് ചെയർമാൻ പി.അബ്ദുള്ള, ആരോഗ്യ സ്ഥിരംസമിതിയധ്യക്ഷ കെ.വി.സരസ്വതി, പൊതുമരാമത്ത് സ്ഥിരംസമിതിയധ്യക്ഷൻ കെ.അനീശൻ, ജുനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബിജു അനൂർ, ഷിജു എന്നിവരും ചെയർപേഴ്സണിനൊപ്പമുണ്ടായിരുന്നു. .