തിരുവനന്തപുരം: ലോക്ഡൗണിൽ കടകൾ തുറക്കുന്നതടക്കം സംഘടന നേതൃത്വം ഉന്നയിച്ച വിഷയങ്ങളിൽ മുഖ്യമന്ത്രി അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്കു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ. ഈ സാഹചര്യത്തിൽ സർക്കാരുമായി ഒരു ഏറ്റുമുട്ടലിനില്ലെന്ന നിലപാടാണ് വ്യാപാരികളുടേത്.

ലോക്ഡൗണിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിലെ ഇളവുകളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്നും വ്യാപാരി സംഘടന നേതൃത്വം അറിയിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ പൂർണ തൃപ്തിയുണ്ടെന്നും വ്യാപാരികളുടെ ആവശ്യം അനുഭാവപൂർവം കേട്ടെന്നും സംഘടനാ നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

വ്യാപാരികളോട് സർക്കാരിന് അനുഭാവ പൂർണമായ നിലപാടാണെന്നു മുഖ്യമന്ത്രി നേതൃത്വത്തെ അറിയിച്ചു. ഭീഷണിയുടെ രൂപത്തിലല്ല വ്യാപാരികളോട് സംസാരിച്ചതെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി, സർക്കാരിനെ വിശ്വാസ്യത്തിലെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഓണക്കാലം വരെ തടസ്സമില്ലാതെ വ്യാപാരം നടത്താൻ കഴിയണമെന്ന ആവശ്യം സംഘടന മുന്നോട്ടുവച്ചു.

ഓണക്കാലത്താണ് കച്ചവടം കൂടുതൽ നടക്കുന്നത്. വെള്ളപ്പൊക്കവും കോവിഡും കാരണവും 3 ഓണക്കാലത്തെ കച്ചവടം പോയെന്നും സംഘടന ചൂണ്ടിക്കാട്ടി. നിയമം ലംഘിച്ച് കോവിഡ് കാലത്ത് കട തുറക്കുമെന്നല്ല പറഞ്ഞതെന്നും പ്രതിഷേധത്തിന്റെ ഭാഗമായി പറഞ്ഞതാണെന്നും സംഘടനാ നേതാക്കൾ പറഞ്ഞു. നിയമം ലംഘിച്ച് കട തുറക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. സംഘടന അവതരിപ്പിച്ച വിഷയങ്ങൾ മുഖ്യമന്ത്രി അംഗീകരിച്ചു. അവതരിപ്പിക്കാത്ത വിഷയങ്ങൾ ചോദിച്ചറിഞ്ഞു. ചർച്ചയിൽ ശുഭാപ്തി വിശ്വാസമുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി.

കടകൾ തുറക്കുന്നതും പ്രവർത്തിക്കാനുള്ള സമയപരിധിയും പൊലീസുകാരുടെ ഇടപെടലും ഉദ്യോഗസ്ഥ പീഡനവും അടക്കമുള്ള കാര്യങ്ങൾ ചർച്ചയായി. പൊലീസ് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്ന കാര്യം പരിഗണിക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി ചാർജ് വർധന, വ്യാപാരി ക്ഷേമ നിധിയിലെ നഷ്ടപരിഹാരം തരുന്നത്, ജിഎസ്ടിയിലെ അപാകത തുടങ്ങിയ കാര്യങ്ങളും ചർച്ചയായി. സംഘടനയുടെ 14 ജില്ലാ പ്രസിഡന്റുമാരും ചർച്ചയിൽ പങ്കെടുത്തു.

ശനി, ഞായർ ദിവസങ്ങളിൽ കടകൾ തുറക്കുന്നത് അടക്കമുള്ള വിഷയങ്ങളിൽ വൈകുന്നേരത്തെ പത്രസമ്മേളനത്തിൽ പ്രഖ്യാപനം നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പ്രഖ്യാപനത്തിനു ശേഷം തുടർ നടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും വ്യാപാരികൾ പറഞ്ഞു.

വ്യാപാരികളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി സാധിക്കുന്ന നടപടികൾ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. വരുംദിവസങ്ങളിൽ അതനുസരിച്ചുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീൻ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി ഉന്നയിച്ച എല്ലാ കാര്യങ്ങളിലും അനുഭാവപൂർണമായ നിലപാടാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചർച്ചയിൽ പൂർണ സന്തോഷമുണ്ടെന്നും വ്യപാരികൾ വ്യക്തമാക്കി.

ബക്രീദുമായി ബന്ധപ്പെട്ട് കടകൾ പൂർണമായും തുറക്കാൻ അനുമതി നൽകുന്ന വിധത്തിൽ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. ഓണം വരെ കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന ആവശ്യവും മുഖ്യമന്ത്രി അംഗീകരിച്ചതായും വ്യാപാരികൾ പറഞ്ഞു.

കടകൾ തുറന്ന് പ്രവർത്തിക്കുന്നതിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ സംബന്ധിച്ച് വ്യാപാരികളും സർക്കാരും തമ്മിൽ ഏറ്റുമുട്ടലിന്റെ വക്കിലെത്തിയിരുന്നു. നിയന്ത്രണങ്ങൾ ലംഘിച്ച് കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരികൾ നിലപാടെടുത്തതോടെ സർക്കാരും ശക്തമായി പ്രതികരിക്കുമെന്ന നിലവന്നു. ഇതിനു പിന്നാലെയാണ് പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ചർച്ച നടത്തിയത്.