തിരുവനന്തപുരം: എൽജെഡിയിൽ വിമതപ്രവർത്തനം നടത്തിയവർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകുമെന്ന് സംസ്ഥാന അധ്യക്ഷൻ എം.വി ശ്രേയാംസ് കുമാർ. ഷെയ്ക് പി ഹാരിസിനും വി സുരേന്ദ്രൻ പിള്ളയ്ക്കും നോട്ടീസ് അയക്കും.

48 മണിക്കൂറിനകം മറുപടി നൽകണം. മറുപടി തൃപ്തികരമെങ്കിൽ പാർട്ടിയിൽ തുടരാമെന്ന് ശ്രേയാംസ് കുമാർ പറഞ്ഞു. തിരുവനന്തപുരത്ത് നടന്നത് സംഘടനാ വിരുദ്ധ പ്രവർത്തനമാണെന്നും വിഷയത്തിൽ അപലപിക്കുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തെറ്റ് തിരുത്തിയാൽ പാർട്ടിയിൽ തുടരാമെന്നും എം.വി ശ്രേയാംസ്‌കുമാർ പറഞ്ഞു. ദേശീയ സെക്രട്ടറി വർഗീസ് ജോർജും, എംഎൽഎ പി. മോഹനനും ഒപ്പമുണ്ടായിരുന്നു.എൽ.ജെ.ഡി സംസ്ഥാന അധ്യക്ഷസ്ഥാനം ഒഴിയില്ലെന്ന് വ്യക്തമാക്കിയ എം വിശ്രേയാംസ്‌കുമാർ വിമതരെ തള്ളി. 11 ജില്ലാ അധ്യക്ഷന്മാർ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ ഭൂരിഭാഗവും പാർട്ടിക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ആവശ്യം വിമതർ തള്ളി. തിരുത്താൻ തെറ്റൊന്നും ചെയ്തിട്ടില്ല. ശ്രേയാംസ് പറഞ്ഞത് വാസ്തുതാവിരുദ്ധമായ കാര്യങ്ങളെന്ന് ഷെയ്ക് പി.ഹാരിസ്. തീരുമാനമെടുക്കേണ്ടത് സംസ്ഥാന കൗൺസിലും എക്‌സിക്യൂട്ടീവും. വിശദീകരണം തേടാനുള്ള ഇന്നത്തെ സെക്രട്ടേറിയറ്റ് തീരുമാനം തള്ളുന്നുവെന്നും അവർ പറഞ്ഞു.

20ന് മുമ്പ് സംസ്ഥാന അധ്യക്ഷ സ്ഥാനം ശ്രേയാംസ് കുമാർ ഒഴിയണമെന്നായിരുന്നു വിമത സ്വരം ഉയർത്തിയ നേതാക്കൾ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഈ ആവശ്യവും ശനിയാഴ്ച ചേർന്ന യോഗം തള്ളിയതായി ശ്രേയാംസ് കുമാർ പറഞ്ഞു. അഖിലേന്ത്യാ ജനറൽ സെക്രട്ടറി വർഗീസ് ജോർജിന്റെയും പാർട്ടിയുടെ ഏക എംഎ‍ൽഎ കെ.പി. മോഹനന്റെയും പിന്തുണ വിമതനേതാക്കൾ അവകാശപ്പെട്ടിരുന്നുവെങ്കിലും തങ്ങൾ പാർട്ടി തീരുമാനത്തിനൊപ്പമാണെന്ന് ഇരുവരും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

പാലക്കാട്, കൊല്ലം , പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാ പ്രസിഡണ്ടുമാർ യോഗത്തിൽ പങ്കെടുത്തില്ല. പാലക്കാട് , കൊല്ലം , പത്തനംതിട്ട അധ്യക്ഷന്മാർ അനുമതിയോടെയാണ് മാറി നിന്നത്. വിമതർക്ക് തന്റെ പിന്തുണയില്ലെന്ന് വർഗ്ഗീസ് ജോർജ് അറിയിച്ചു.